ഫറോക്ക്: തിരുവനന്തപുരത്തു നിന്ന് ഉടുപ്പിയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് സ്ലീപ്പർ ബസ് കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപം പൂച്ചേരിക്കുന്നിൽ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.18 പേർക്ക് പരിക്കേറ്റു. കൊല്ലം ജില്ലയിലെ കോട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിന്റെ മകൻ അമൽ (28) ആണ് മരിച്ചത്. കർണാടക രജിസ്‌ട്രേഷനിലുള്ള കോഹിന്നൂർ എ.സി സ്ലീപ്പർ ബസാണ് ഇന്നലെ പുലർച്ചെ രണ്ടരയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 27 യാത്രക്കാരും 2 ഡ്രൈവർമാരും ഒരു ക്ലീനറും ഉൾപ്പെടെ 30 പേരുണ്ടായിരുന്നു. പൊലീസും അഗ്‌നിശമന സേനയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. യാത്രക്കാരുടെ ലഗേജുകളും മൊബൈൽ ഫോണുകളും പൊലീസിന് കൈമാറി. മരിച്ച അമലിന്റെ മാതാവ്: ലത.
രക്ഷാപ്രവർത്തനത്തിന് മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫീസർ എം .കെ .പ്രമോദ് കുമാറും ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ ഡബ്ല്യു .സനലും നേതൃത്വം നൽകി. ടി.ടി. ഉണ്ണിക്കൃഷ്ണൻ, ഷൈലേഷ്, ടി.അബ്ദുൾ കരീം, ഡബ്ല്യു.എസ്. അനിൽ, കെ. പി.നിജാസ്, ഹോംഗാർഡുമാരായ എബി രാധാകൃഷ്ണൻ, വി.എൻ.റഹീഷ്, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
എസ്.എം.എ ബാധിതരിലെ പന്ത്രണ്ട് വയസുവരെയുള്ളവർക്ക്സൗജന്യ മരുന്ന്
നടപടി നവകേരള സദസിനിടെ ലഭിച്ച അഭ്യർത്ഥനയെ തുടർന്ന്
തിരുവനന്തപുരം: അപൂർവരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ പന്ത്രണ്ട് വയസുവരെയുള്ള കുട്ടികൾക്കുള്ള സൗജന്യ മരുന്നുവിതരണം ആരംഭിച്ചു.
ആറുവയസ് വരെയുള്ള കുട്ടികൾക്ക് ഒന്നര വർഷത്തിലേറെയായി സൗജന്യ മരുന്ന് നൽകുന്നുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് അപൂർവരോഗത്തിനുള്ള മരുന്നുകൾ സർക്കാർ സൗജന്യമായി നൽകുന്നത്.
ആദ്യ ഘട്ടത്തിൽ ആറു വയസുള്ള പത്ത് കുട്ടികൾക്കാണ് വിലകൂടിയ മരുന്നു നൽകിയത്. ഇതുവരെ 57 കുട്ടികൾക്ക് മരുന്നു നൽകി. പ്രായപരിധി പന്ത്രണ്ടായി ഉയർത്തുമ്പോൾ 23 കുട്ടികൾക്ക് കൂടി പ്രയോജനം ലഭിക്കും. ഡോസിന് ആറ് ലക്ഷത്തോളം രൂപ വിലവരുന്ന 600 യൂണിറ്റോളം റിസ്ഡിപ്ലാം മരുന്ന് ഇതിനകം വിതരണം ചെയ്തുകഴിഞ്ഞു.
അപൂർവരോഗത്തിനുള്ള മരുന്ന് ആറ് വയസിന് മുകളിലുള്ള കുട്ടികൾക്കും ലഭ്യമാക്കണമെന്ന് കോഴിക്കോട് സ്വദേശിയായ എസ്.എം.എ ബാധിത സിയ മെഹ്റിൻ നവകേരള സദസിനിടെ അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ആരോഗ്യ വകുപ്പിന്റെ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |