വടക്കാഞ്ചേരി : വാഴാനി, കുണ്ടുകാട് ഭാഗങ്ങളിൽ നിന്ന് വടക്കാഞ്ചേരിയിലേക്ക് ഇറങ്ങുന്നവർ യാത്ര ആരംഭിക്കുന്നത് എങ്കക്കാട് റെയിൽവേ ഗേറ്റ് എപ്പോൾ തുറക്കും, എപ്പോൾ അടയ്ക്കുമെന്ന ആശങ്കയിൽ. ദിവസത്തിൽ 12 മണിക്കൂറും ഗേറ്റ് അടഞ്ഞുകിടക്കും. മൂന്നും, നാലും ട്രെയിൻ കടന്നുപോയ ശേഷമാണ് ഗേറ്റ് തുറക്കുക.
ഇതിനിടയിൽ ഗേറ്റിന്റെ രണ്ട് ഭാഗങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാകും. രാവിലെ ജോലിക്ക് പോകുന്നവരും, സ്‌കൂൾ കുട്ടികളുമടക്കം കാത്തു കെട്ടി കിടക്കേണ്ട അവസ്ഥയാണ്. ആശുപത്രികളിലേക്ക് രോഗികളുമായി വരുന്ന ആംബുലൻസ് വരെ കുടുങ്ങും. കാലങ്ങളുടെ പഴക്കമുള്ളതാണ് റെയിൽവേ ഗേറ്റ്. ആദ്യ കാലങ്ങളിൽ വാഹനങ്ങളും, ട്രെയിനും കുറവായിരുന്നതിനാൽ റെയിൽവേ ഗേറ്റ് ജനങ്ങൾക്ക് വലിയ തടസം സൃഷ്ടിച്ചിരുന്നില്ല. എന്നാൽ വാഹനങ്ങൾ പെരുകിയതോടെ റെയിൽവേ ഗേറ്റ് പ്രശ്‌നമായി. വാഴാനി ടൂറിസ്റ്റ് കേന്ദ്രം, കുണ്ടുകാട്, പൂമല, മണ്ണുത്തി ദേശീയപാത എന്നിവിടങ്ങളിലേക്ക് ഈ റോഡിലൂടെയാണ് യാത്ര ചെയ്യേണ്ടത്. കുട്ടികളും കുടുംബവുമായി ഷൊർണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും വരുന്നവർ വരെ ഏറെ നേരം കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയാണ്. വാഴാനി, എങ്കക്കാട്, മങ്കര എന്നീ പ്രദേശങ്ങൾ മലയോര പ്രദേശങ്ങളാണ്. കാർഷികവൃത്തി നടത്തുന്നവരാണ് ഇവിടെ തിങ്ങി പാർക്കുന്നത്.
മേൽപ്പാലവും തഥൈവ !
എ.സി.മൊയ്തീൻ എം.എൽ.എയായിരിക്കേ റെയിൽവെ ഗേറ്റ് ഒഴിവാക്കി ഓട്ടുപാറയിൽ നിന്നും പുതിയ റോഡ് വെട്ടി മങ്കരയിൽ ചെന്നുചേരുന്ന ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ പദ്ധതി ഇട്ടിരുന്നു. ഇതിനായി സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന പ്രവൃത്തി വരെ പൂർത്തീകരിച്ചു. എന്നാൽ പിന്നീട് ആ പദ്ധതി വെളിച്ചം കണ്ടില്ല. മേൽപ്പാലം നിർമ്മിക്കണമെങ്കിൽ റെയിൽവേയുടെ അനുമതി വേണം. റെയിൽവേയുമായുള്ള നടപടികളും ആരംഭിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും മേൽപ്പാലം എന്ന നാട്ടുകാരുടെ സ്വപ്‌നവും യാഥാർത്ഥ്യമായില്ല. ആത്മാർത്ഥമായ പരിശ്രമം ഭരണാധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടായതുമില്ല.
വാഴാനിയിലേക്ക് വരുന്ന ടൂറിസ്റ്റുകൾക്കും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തേണ്ട രോഗികൾക്കും ശാപമാണ് എങ്കക്കാട് റെയിൽവേ ഗേറ്റ്. തെക്കുംകര പഞ്ചായത്തിലെ പകുതിയോളം വരുന്ന സ്ഥലങ്ങളും, വടക്കാഞ്ചേരി നഗരസഭയിലെ 16, 17, 18, 19, 20 എന്നീ ഡിവിഷനുകളിലും താമസിക്കുന്നവർക്ക് റെയിൽവേ ഗേറ്റ് തീരാശാപമാണ്. ഈ ദുരിതത്തിൽ നിന്നും എന്ന് ശാപമോഷം ലഭിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
സുഭാഷ് പുഴയ്ക്കൽ
പൊതുപ്രവർത്തകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |