പ്രതികളെ ഹാജരാക്കുമ്പോൾ മജിസ്ട്രേട്ടിന് നൽകുന്ന
സംരക്ഷണം ആരോഗ്യപ്രവർത്തകർക്കും നൽകണം
കൊച്ചി: ഡോ.വന്ദന ദാസ് കുത്തേറ്റുമരിച്ച സംഭവത്തിൽ ഡി.ജി.പിയിൽ നിന്ന് ഹൈക്കോടതി റിപ്പോർട്ട് തേടി. ഇന്നുരാവിലെ പത്തിന് വിഷയം വീണ്ടും പരിഗണിക്കുമ്പോൾ ഓൺലൈൻ മുഖേന ഹാജരാകണമെന്നും നിർദ്ദേശിച്ചു. കൊട്ടാരക്കര ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് (ഒന്ന്) താലൂക്ക് ആശുപത്രിയിൽ സംഭവം നടന്ന സ്ഥലം പരിശോധിച്ച് ഇന്ന് റിപ്പോർട്ട് നൽകണം.
ആശുപത്രി മുറിയിലെ ഉൾപ്പെടെ സി.സി ടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ഇക്കാര്യം താലൂക്ക് ആശുപത്രി സൂപ്രണ്ട് നേരിട്ട് ഉറപ്പാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ.കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
പ്രതികളെ മജിസ്ട്രേട്ടിനുമുന്നിൽ ഹാജരാക്കുമ്പോൾ പൊലീസ് സ്വീകരിക്കുന്ന സുരക്ഷാമുൻകരുതലുകൾ വൈദ്യപരിശോധനയ്ക്ക് എത്തിക്കുമ്പോഴും ഉണ്ടാകണം. ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണം.
പ്രതികളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുമ്പോൾ പൊലീസ് മാറിനിൽക്കണമെന്ന ഉത്തരവുണ്ടെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. എന്നാൽ അക്രമാസക്തനായ പ്രതിയെ ഹാജരാക്കുമ്പോൾ ഇത്തരത്തിൽ പെരുമാറുന്നത് ഉചിതമാണോയെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. മുൻ ഹൈക്കോടതി ഉത്തരവിന്റെ പേരിൽ കോടതിയെ പഴിചാരാൻ നിൽക്കരുതെന്നും പറഞ്ഞു. ഭയാനകമായ പേക്കിനാവാണ് സംഭവിച്ചത്.
വന്ദനയെ പ്രതി ആക്രമിക്കുമ്പോൾ പൊലീസ് ഗ്രില്ലിനുപുറത്ത് നോക്കിനിൽക്കുകയായിരുന്നെന്ന് ഐ.എം.എയുടെ അഭിഭാഷകൻ പറഞ്ഞു. ഹൗസ് സർജൻമാർ, പരിശീലനത്തിനെത്തുന്ന നഴ്‌സുമാർ തുടങ്ങിയവർക്കും സംരക്ഷണം നൽകണമെന്ന് ആരോഗ്യ സർവകലാശാലയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ഹെൽത്ത് സയൻസ് വിദ്യാഭ്യാസ മേഖലയിലെ ഇന്റേണുകൾ, ഹൗസ് സർജൻമാർ, പി.ജി വിദ്യാർത്ഥികൾ തുടങ്ങിയവർക്കും നിയമപ്രകാരമുള്ള സംരക്ഷണം നൽകണമെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെ ചെറുതും വലുതുമായ ഏത് ആക്രമണമായാലും ഒരുമണിക്കൂറിനുള്ളിൽ പൊലീസ് കേസെടുക്കണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും പൂർണമായും നടപ്പാക്കിയോയെന്ന് അറിയില്ല. ഇക്കാര്യത്തിൽ സർക്കാർ മറുപടി നൽകാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |