തിരുവനന്തപുരം: സേഫ് കേരള എ.ഐ ക്യാമറ പദ്ധതിയിൽ കൊള്ളലാഭം നേടുന്നു എന്ന പ്രചാരണം വസ്‌തുതാവിരുദ്ധമാണെന്ന് എസ്.ആർ.ഐ.ടി സി.ഇ.ഒ ഡോ. മധു നമ്പ്യാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 10 ശതമാനത്തിൽ താഴെ മാത്രമാണ് എസ്.ആർ.ഐ.ടി ലാഭം പ്രതീക്ഷിച്ചത്. കൊവിഡും മറ്റു കാരണങ്ങളുംകൊണ്ട് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സെമി കണ്ടക്ടർ ലഭിക്കാൻ കാലതാമസമുണ്ടായതാണ് പദ്ധതി നീളാൻ കാരണം. 151 കോടിയുടെ പദ്ധതിയിൽ ഏഴു വർഷത്തിനുശേഷം ലഭിക്കുന്ന പ്രതീക്ഷിച്ച ലാഭം 13 കോടി രൂപ മാത്രമാണ്. 100 കോടിയിലധികം പദ്ധതിക്കായി മുൻകൂറായി നിക്ഷേപിച്ചു കഴിഞ്ഞു. 23 കോടി രൂപ സർക്കാരിന് ജി.എസ്.ടി ഇനത്തിലും ആറു കോടി രൂപ കെൽട്രോണിന് സെക്യൂരിറ്റി ഡെപ്പോസിറ്റായും നൽകി. പദ്ധതിയുടെ കാലയളവിലും പരിപാലന കാലയളവിലുമുള്ള പലിശ 44 കോടിയിലേറെയാണ്. മുടക്കിയ തുക മൂന്നു മാസത്തിലൊരിക്കൽ വീതം 20 തുല്യ തവണകളായാണ് കെൽട്രോൺ നൽകുക.
എ.ഐ ക്യാമറ ഉൾപ്പെടുന്ന ഗതാഗതനിരീക്ഷണ സംവിധാനം സംസ്ഥാന വ്യാപകമായി സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. 2013ൽ കേരളത്തിൽ 40 കോടി രൂപ ചെലവിലാണ് 100 ക്യാമറ സിസ്‌റ്റം സ്ഥാപിച്ചത്. മഹാരാഷ്ട്രയിൽ 250 ക്യാമറ സ്ഥാപിക്കാൻ 120 കോടിയാണ് ചെലവഴിച്ചത്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ 726 ക്യാമറ സ്ഥാപിച്ച തുക തുലോം കുറവാണെന്നും ഡോ. മധു നമ്പ്യാർ പറഞ്ഞു. എസ്.ആർ.ഐ.ടി ഡയറക്ടർ പി.സി.മാർട്ടിൻ, അഭിഭാഷകൻ കെ.ആർ.സുഭാഷ് ചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അൽഹിന്ദും ലൈറ്റ് മാസ്‌റ്ററും പങ്കാളിയല്ല
പദ്ധതിക്കായി കരാർ ലഭിച്ചശേഷം പ്രസാഡിയോയും അൽഹിന്ദും ചേർന്ന് എസ്.ആർ.ഐ.ടിയെ സമീപിച്ചു. പദ്ധതിയിൽ ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള താത്പര്യം അറിയിച്ച് കരാർവച്ചു. ചുരുങ്ങിയ കാലയളവിൽ സാങ്കേതിക കാരണം പറഞ്ഞ് അൽഹിന്ദ് പിന്മാറി. പകരം ലൈറ്റ് മാസ്‌റ്റർ എന്ന കമ്പനി വന്നു. അവർക്ക് ഫണ്ട് ക്രമീകരിക്കാൻ കഴിയാത്തതിനാൽ ആ കരാറും റദ്ദാക്കി. തുടർന്ന് എസ്.ആർ.ഐ.ടിയുടെ ഫണ്ടിംഗ് പങ്കാളിയായ ഇ സെൻട്രിക് എത്തുകയും ഫണ്ട് ക്രമീകരിച്ച് പദ്ധതി വിജയകരമായി പൂർത്തിയാക്കുകയും ചെയ്‌തു.
മധു നമ്പ്യാർ പറയുന്നത്
മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമില്ലെന്നും വിവാദത്തിൽ ആ പേര് ഉയർന്നതിനുശേഷമാണ് ഇങ്ങനെയൊരാളെക്കുറിച്ച് അറിയുന്നതെന്നും മധു നമ്പ്യാർ പറഞ്ഞു. വിവാദം ഉയർന്നശേഷം ഇക്കാര്യം അറിയാൻ പ്രസാഡിയോയുമായി ബന്ധപ്പെട്ടു. കമ്പനിയിൽ മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമില്ലെന്ന് അവർ അറിയിച്ചു. കമ്പനിയുടെ 96 ശതമാനം ഓഹരിയും സുരേന്ദ്രകുമാറിനാണ്. ഡയറക്ടറായ രാംജിത്താണ് ബന്ധപ്പെട്ടിരുന്നത്. ഒരു യോഗത്തിലും മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |