SignIn
Kerala Kaumudi Online
Wednesday, 01 May 2024 11.04 AM IST

കാത്തുനിൽക്കാതെ അവൾ പോയി

vandana

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ മകൾക്ക് അപകടമുണ്ടായെന്ന് അറിഞ്ഞാണ് കോട്ടയത്തെ വീട്ടിൽ നിന്ന് കെ.ജി.മോഹൻദാസും ഭാര്യ വസന്തകുമാരിയും പുലർച്ചെ പുറപ്പെട്ടത്. മകളെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ എത്തിച്ചെന്ന് അറിഞ്ഞതോടെ അവിടേക്ക് എത്തി. പക്ഷേ, മകളുടെ ചേതനയറ്റ ശരീരമാണ് കാണാനായത്. അതോടെ സകല നിയന്ത്രണവും വിട്ട് അവർ പൊട്ടിക്കരഞ്ഞു. അവരെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളുണ്ടായിരുന്നില്ല.

ഇന്നലെ രാവിലെ 7.20നാണ് ശരീരമാസകലം ഗുരുതര മുറിവുകളുമായി വന്ദന ദാസിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കിംസിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ശ്വാസകോശത്തിലുൾപ്പെടെ ഏറ്റ സാരമായ മുറിവുകളും വയറിലെ ആഴത്തിലുള്ള പരിക്കും എല്ലാം വിഫലമാക്കി.


പത്തരയോടെയാണ് മാതാപിതാക്കൾ ആശുപത്രിയിലെത്തിയത്. അപ്പോഴേക്കും അച്ഛനേയും അമ്മയേയും അവസാനമായി കാണാൻ കാത്തുനിൽക്കാതെ വന്ദന യാത്രയായിരുന്നു. 8.25നാണ് മരണം സ്ഥിരീകരിച്ചത്.

ഗവർണറും മുഖ്യമന്ത്രിയും

സ്പീക്കറും ആശുപത്രിയിലെത്തി

മരണവിവരമറിഞ്ഞ് 10.05ന് സ്പീക്കർ എ.എൻ.ഷംസീർ കിംസ് ആശുപത്രിയിലെത്തി. ഐ.ജി.സ്പർജൻകുമാർ, റേഞ്ച് ഡി.ഐ.ജി ആർ.നിശാന്തിനി എന്നിവരും എത്തിയിരുന്നു. 11മണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. പിന്നാലെ മന്ത്രിമാരായ വീണാ ജോർജ്, വി.എൻ.വാസവൻ, മുൻമന്ത്രി വി.എസ്.ശിവകുമാർ എന്നിവരുമെത്തി.

12.10ന് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നപ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയനും എത്തി. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ 12.20ന് പൊലീസ് അകമ്പടിയോടെ ആംബുലൻസ് കിംസിൽ നിന്നും പുറപ്പെട്ടു. ആംബുലൻസിൽ കയറിയ മോഹൻദാസും വസന്തകുമാരിയും മകളുടെ അവസാനയാത്രയിലും അനുഗമിച്ചു.

വന്ദനയുടെ നെറ്റിയിൽ

കൈവച്ച് യാത്രയാക്കി മുഖ്യമന്ത്രി

വന്ദനയുടെ ചേതനയറ്റ ശരീരം കിംസ് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിലേക്ക് കയറ്റുമ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്. ഒരു നിമിഷം ആ മുഖത്തേക്ക് നോക്കി നിന്ന മുഖ്യമന്ത്രി പിതൃവാൽസല്യത്തോടെ വന്ദനയുടെ നെറ്റിയിൽ കൈവച്ചാണ് യാത്രയാക്കിയത്. ഈ സമയം വാവിട്ട് നിലവിളിച്ച മോഹൻദാസിന്റെ കൈകൾ ചേർത്ത് പിടിച്ച് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. സങ്കടം താങ്ങാനാകാതെ വസന്തകുമാരി വിങ്ങിപ്പൊട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DR VANDANA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.