തിരുവനന്തപുരം: അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംഘടനാശാക്തീകരണം ഉറപ്പാക്കാനുള്ള സുപ്രധാന തീരുമാനത്തോടെയാണ് കോൺഗ്രസിന്റെ രണ്ട് ദിവസത്തെ വയനാട് ലീഡേഴ്സ് മീറ്റിന് കൊടിയിറങ്ങിയത്.
ദേശീയതലത്തിലെ പോലെ കേരളത്തിലും മുഖ്യശത്രു ബി.ജെ.പിയെന്ന് പ്രഖ്യാപിച്ചതിനൊപ്പം കേരളത്തിലെ സി.പി.എമ്മിന്റേത് ബി.ജെ.പി പ്രീണന നയമാണെന്ന ആരോപണം ശക്തമാക്കാനും തീരുമാനിച്ചത് മതന്യൂനപക്ഷവികാരം പൂർണമായി അനുകൂലമാക്കാനാണ്. ജൂൺ, ജൂലായ് മാസങ്ങളിൽ വോട്ടർപട്ടികയിൽ പേര് ചേർക്കലടക്കമുള്ള പ്രക്രിയകളിലേക്ക് നീങ്ങും. താഴെത്തട്ട് മുതൽ പാർട്ടിയിൽ ഐക്യശബ്ദം മാത്രമേ മുഴങ്ങൂ എന്ന് കർക്കശമാക്കും. ഇതിനായി മുൻനിര നേതാക്കളുടെ മേൽനോട്ടം എല്ലാ തലങ്ങളിലും ഉറപ്പാക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, പ്രചാരണസമിതി അദ്ധ്യക്ഷൻ കെ. മുരളീധരൻ, ബെന്നി ബെഹനാൻ എം.പി എന്നിവരടങ്ങുന്ന കോർകമ്മിറ്റിയാകും എല്ലാ തലങ്ങളിലുമുള്ള നയസമീപനങ്ങൾ തീരുമാനിച്ച് അറിയിക്കുക. ബൂത്ത്തലം മുതലുള്ള പ്രവർത്തനങ്ങളിൽ ഇവരുടെ നിർദ്ദേശങ്ങൾ ഉണ്ടാകും.
സമീപകാലത്ത് കെ. മുരളീധരൻ അടക്കമുള്ള നേതാക്കളിൽ നിന്നുയർന്ന വിമതശബ്ദങ്ങൾ പാർട്ടിയിൽ അസ്വാരസ്യം വിതച്ച പശ്ചാത്തലത്തിൽ സമൂഹത്തിന് മുന്നിൽ മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന വികാരമാണ് വയനാട് സംഗമത്തിൽ ഉയർന്നത്. പാർട്ടി ഒറ്റക്കെട്ടായി നീങ്ങണമെന്ന വികാരം എല്ലാവരും പങ്കുവച്ചു. താഴെത്തട്ട് മുതൽ ജനകീയബന്ധം ഉറപ്പിക്കാനുള്ള കർമ്മപദ്ധതികൾ മുതിർന്ന നേതാക്കൾ അവതരിപ്പിച്ചു. പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും രമേശ് ചെന്നിത്തലയും ബെന്നി ബെഹനാനും വെവ്വേറെ മോഡലുകളാണ് അവതരിപ്പിച്ചത്.
ദേശീയതലത്തിൽ ബി.ജെ.പിയെ എതിർക്കാനുള്ള ശക്തി എല്ലാ ജനവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന കോൺഗ്രസിന് മാത്രമാണെന്ന പ്രചാരണം ശക്തമാക്കും. കേരളം ഭരിക്കുന്ന സി.പി.എം ബി.ജെ.പിയുടെ ബി-ടീമാണെന്ന പ്രചാരണവും ശക്തിപ്പെടുത്തും. അതിന് ഉദാഹരണമായി കേരള സർക്കാരുമായും സി.പി.എമ്മുമായും ബന്ധപ്പെട്ട ആരോപണ, വിവാദങ്ങൾ എടുത്തുകാട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |