നാഗർകോവിൽ: വേനൽ കടുത്തതോടെ തിരുനെൽവേലി ജില്ലയിലെ പക്ഷി ഗവേഷണ കേന്ദ്രമായ കൂന്തൻകുളത്തിൽ ഇത്തവണ ദേശാടനപ്പക്ഷികളുടെ വരവിൽ ഗണ്യമായ കുറവ്. മഴയില്ലാത്തതാണ് തിരിച്ചടിയായത്. ഈ വർഷം ഒരു ദിവസമാണ് പ്രദേശത്ത് മഴ ലഭിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. കൂടാതെ മേഖലയിലെ ജലാശയം കന്നുകാലികളെ കുളിപ്പിക്കാനും മറ്റുമായി ഉപയോഗിക്കുന്നതും കൂടുതൽ ജനങ്ങളുടെ സാന്നിദ്ധ്യവും പക്ഷികളുടെ വരവ് കുറച്ചെന്നാണ് വിലയിരുത്തൽ. 150 കിലോമീറ്റർ വരുന്ന ജലാശയത്തിലെ കരയിലും, കുളത്തിലുമുള്ള മരച്ചില്ലകളിലാണ് പക്ഷികൾ മുട്ടയിടുന്നത്. ഇലകൾ പൊഴിഞ്ഞ് മരങ്ങൾ ഉണങ്ങിയതും പക്ഷികളെ പ്രദേശത്ത് നിന്നകറ്റി. പക്ഷികളെത്തിയാലേ കൂന്തൻകുളത്തിൽ മഴപെയ്യൂ എന്നൊരു വിശ്വാസം ജനങ്ങൾക്കുണ്ട്. ജനുവരിയിലാണ് പക്ഷികൾ മുട്ട ഇടുന്നത്. കുഞ്ഞ് വിരിയാൻ 13 മുതൽ 15 ദിവസമെടുക്കും. കുഞ്ഞുങ്ങൾ വളരാൻ മൂന്ന് മാസവും. വളർന്ന ശേഷം തിരികെ പോകും, അതാണ് പതിവ്. മഴ പെയ്യുന്നത് മുൻകൂട്ടി പക്ഷികൾക്ക് അറിയാൻ കഴിയുമെന്നും പറയാറുണ്ട്. ഇത്തവണ മഴ കാണില്ലെന്ന കാരണത്താലാണ് പക്ഷികൾ എത്താത്തതെന്നും ഇനി മഴ ലഭിക്കുമോ എന്ന ആശങ്കയിലുമാണ് നാട്ടുകാർ.
നിലവിലുള്ള പക്ഷികൾ
കോമ്പറ്റക്ക്, സ്പൗട്ട് പിൽ ടക്ക്, കറുത്ത ചിറകുള്ള സ്റ്റൈൽ, പെയിന്റർ സ്‌ട്രോക്ക്, സ്പൂൺപിൽ, ഗ്രേ ഹാറോൺ, പ്ലോക്ക് ഐപീസ്, ക്ലോസി, ഐപീസ്, സ്നാക്ക് ബേർഡ്, പ്ലിക്കൻ, കൂട്ട് തുടങ്ങിയ പക്ഷികളെ മാത്രമേ ഇപ്പോഴിവിടെ കാണാനാകൂ.
വിദേശപക്ഷികൾ മടങ്ങി
ഒക്ടോബറിലാണ് വിദേശങ്ങളിൽ നിന്ന് പക്ഷികൾ കൂന്തൻകുളത്തേക്ക് വരുന്നത്. അവിടെ തണുപ്പ് കൂടുമ്പോൾ ഇര തേടിയാണ് ഇവിയെത്തുന്നത്. വിദേശ പക്ഷികൾ ഇവിടെ മുട്ടയിടില്ല. തണുപ്പ് മാറിയശേഷം ഫെബ്രുവരിയിൽ മടങ്ങുകയാണ് പതിവ്.
കുടിവെള്ളത്തിനും ക്ഷാമം
കുടിവെള്ളത്തിനും പ്രദേശത്ത് കടുത്ത ക്ഷാമമുണ്ട്. വീടുകളിലെ പൈപ്പ് ലൈനിൽ ഒരു മണിക്കൂറാണ് വെള്ളം ലഭിക്കുന്നത്. വേനൽ ഇനിയും കടുത്താൽ ഇതും നിലയ്‌ക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. കന്നുകാലി വളർത്തലാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം. ജലാശയം വറ്റിയാൽ കന്നുകാലികളുടെ അവസ്ഥയും മോശമാകും.
നിരാശയിൽ മലയാളികൾ
വേനൽ അവധി തുടങ്ങിയതിനാൽ കേരളത്തിൽ നിന്ന് ധാരാളം പേർ കുടുംബമായി ഇവിടെയെത്തുന്നുണ്ട്. എന്നാൽ പക്ഷികളുടെ എണ്ണത്തിലുള്ള കുറവ് ഇവരെ നിരാശപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |