കൊച്ചി: പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്സിന് മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ 427 കോടിരൂപയുടെ അറ്റാദായം. മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 276 ശതമാനം വർധന. 113 കോടി രൂപയായിരുന്നു കഴിഞ്ഞവർഷത്തെ ലാഭം. പ്രവർത്തന വരുമാനം 12 ശതമാനം ഉയർന്ന് 6,247 കോടി രൂപയായി. മുൻവർഷം 5,587.3 കോടി രൂപയായിരുന്നു. നാലാം പാദത്തിൽ മൊത്ത വരുമാനം മുൻവർഷത്തെ 5,615 കോടിയിൽ നിന്ന് 6,264 കോടി രൂപയിലെത്തി.
വില്പന നേട്ടം
വാണിജ്യ വാഹന വിപണി വിഭാഗത്തിൽ മികച്ച വില്പനയുണ്ടായതാണ് കമ്പനിക്ക് ഗുണമായത്. ഏഷ്യാ പസഫിക്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ മേഖലകളിലെ വില്പന 10ശതമാനം വർധനയോടെ 4,443 കോടി രൂപയായി. യൂറോപ്പ് വിപണിയിൽ വില്പന 9 ശതമാനം വാർഷിക വളർച്ചയോടെ 1,839 കോടി രൂപയുമായി.
ഓഹരിയൊന്നിന് നാലു രൂപ ഡിവിഡൻഡും ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. കൂടാതെ കമ്പനിയുടെ അമ്പതാം ജനറൽ മീറ്റിങ്ങിനോട് അനുബന്ധിച്ച് 0.50 ശതമാനം പ്രത്യേക ഡിവിഡൻഡിനും ശുപാർശ ചെയ്തു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി വീണ്ടും നീരജ് കൻവറിനെ ഡയറക്ടർ ബോർഡ് നിയമിച്ചു. 2024 ഏപ്രിൽ ഒന്നു മുതൽ അഞ്ചു വർഷത്തേക്കാണ് നിയമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |