തിരുവനന്തപുരം: അഴിമതിയിലും അവ്യക്തതയിലും മുങ്ങിയ റോഡ് ക്യാമറ പദ്ധതി മരവിപ്പിച്ചത് തുടരും. വിവാദത്തിലായതോടെ സർക്കാരിന് കുരുക്കായ എ.ഐ ക്യാമറ പദ്ധതി സംബന്ധിച്ച സമഗ്ര കരാർ തയ്യാറാക്കുന്നത് അടുത്ത മൂന്നു മാസത്തിനുള്ളിൽ മതിയെന്നാണ് പുതിയ തീരുമാനം. എ.ഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ ഈടാക്കൽ മരവിപ്പിച്ചത് ജൂൺ 4 വരെ നീട്ടാനും ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ജൂൺ 5 മുതൽ പിഴ ഈടാക്കാനാണ് നിലവിലെ തീരുമാനം. ഇതിനായി സർക്കാർ ഉത്തരവ് ഇറക്കാനാണ് നീക്കം. അത് ഫലപ്രദമാകുമോ എന്ന ആശങ്കയും നിലവിലുണ്ട്.
മേയ് നാലിന് പദ്ധതി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇക്കാര്യം അടുത്ത ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. അതിലെ വിവരങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് ഇന്നലെ നടന്ന ഉന്നതതലയോഗ തീരുമാനം. മരവിപ്പിക്കൽ നീക്കം അട്ടിമറിക്കാൻ നടന്ന നീക്കത്തിനും തത്കാലം തട വീണിരിക്കുകയാണ്.
പിഴ ഈടാക്കൽ നടപടി ആരംഭിച്ച് മൂന്നു മാസത്തിനകം സമഗ്രകരാർ നടപടികളിലേക്ക് കടക്കാൻ ഇന്നലെ ഉണ്ടായ തീരുമാനം തന്നെ ബുദ്ധിപരമായി കൈക്കൊണ്ടതാണ്. വീണ്ടും കരാർ നടപടികൾ നീട്ടിക്കൊണ്ടു പോകാൻ സർക്കാരിനു കഴിയും. കെൽട്രോൺ നൽകിയ കരാറുകളും കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുണ്ടാക്കിയ കരാറും ഇതിനുള്ളിൽ പുനഃപരിശോധിക്കാനും യോഗത്തിൽ ധാരണയായി. അതിനു ശേഷമാകും ഗതാഗതവകുപ്പ് സമഗ്ര കരാർ തയ്യാറാക്കുക. ഈ കരാർ ധന, നിയമ വകുപ്പുകളുടെ അംഗീകാരം കൂടി നേടിയശേഷം മാത്രമെ നടപ്പിലാക്കുകയുള്ളൂ.
മേയ് 5 മുതൽ ഗതാഗത നിയമലംഘനങ്ങൾക്ക് ബോധവത്കരണ നോട്ടീസ് അയച്ചുതുടങ്ങിയിരുന്നു.
യോഗത്തിൽ കെൽട്രോൺ നൽകിയ ഉപകരാറുകളെ സംബന്ധിച്ചുണ്ടയ വിവാദങ്ങളും ചൂടേറിയ ചർച്ചയ്ക്ക് കാരണമായി. മോട്ടോർ വാഹനവകുപ്പിന്റെ ഭാഗത്തുനിന്നും വീഴ്ചകളൊന്നും ഉണ്ടായില്ലെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് വിശദീകരിച്ചു. ഇന്നലെ നടന്ന യോഗത്തിൽ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും കെൽട്രോൺ ഉദ്യോഗസ്ഥരും പങ്കെടുത്തു.
സർക്കാരിനെ കുരുക്കിയത്
1. കെൽട്രോൺ ഉപകരാർ നേടിയ കമ്പനിയിൽ നിന്നു പുറംകരാർ നേടിയ പ്രസാഡിയോ ടെക്നോളജീസുമായി മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന് ബന്ധമുണ്ടെന്ന ആരോപണം
2. അഞ്ചു വർഷത്തിനുള്ളിൽ 232.5 കോടി നൽകാമെന്നാണ് കരാറെങ്കിലും വെറും 86 കോടിയേ എ.ഐ ക്യാമറ സ്ഥാപിക്കാൻ ചെലവായുള്ളൂ എന്ന രേഖകൾ പ്രതിപക്ഷം പുറത്തുവിട്ടത്
3 ക്യാമറകൾക്ക് ഒരു ലക്ഷം രൂപ പോലും വിലയില്ലെന്ന വിവരങ്ങൾ പുറത്തു വന്നതും ദുരൂഹത നിറഞ്ഞ ഉപകരാറുകളും പർച്ചേസിംഗ് നിരക്കിലെ വ്യത്യാസവും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |