ന്യൂഡൽഹി: സ്‌കൂൾ കുട്ടികൾക്കുളള ഉച്ചഭക്ഷണത്തിൽ മാംസം നിഷേധിക്കുന്നത് എന്തിനെന്ന് ലക്ഷദ്വീപ് ഭരണകൂടത്തോട് ആരാഞ്ഞ് സുപ്രീംകോടതി. ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ചിക്കനും ബീഫും ഒഴിവാക്കിയ നടപടിക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അനിരുദ്ധ ബോസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യമുയർന്നത്. മേഖലയിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടാനുളള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തേയും കവരത്തി സ്വദേശി അജ്മൽ അഹമദ് സമർപ്പിച്ച ഹർജിയിൽ ചോദ്യം ചെയ്‌തിരുന്നു.
മാംസാഹാരത്തേക്കാൾ മികച്ച ഭക്ഷണമാണ് നൽകാൻ തീരുമാനിച്ചതെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജിന്റെ മറുപടിയിലും കോടതി അതൃപ്‌തി രേഖപ്പെടുത്തി. എന്താണ് മികച്ച ഭക്ഷണമെന്നും, ചിക്കനും മട്ടനും പകരം ഡ്രൈ ഫ്രൂട്ട്സാണോ ഉച്ചഭക്ഷണത്തിൽ ഉണ്ടാകുകയെന്നും കോടതി ചോദിച്ചു. മേഖലയിലെ ഭക്ഷണക്രമത്തിന്റെയും, സാംസ്‌കാരിക ശീലത്തിന്റെയും ഭാഗമാണെങ്കിൽ നടപടി എങ്ങനെ ശരിയാകുമെന്നും ആരാഞ്ഞു. ചിക്കനും മട്ടനും ഇപ്പോൾ നൽകുന്നുണ്ടെന്ന് അഡീഷണൽ സോളിസിറ്രർ ജനറൽ അറിയിച്ചപ്പോൾ എന്നാലത് തുടരുകയെന്നായിരുന്നു കോടതിയുടെ മറുപടി. സർക്കാർ സ്‌കൂളുകളിൽ കുട്ടികൾ വരുന്നത് ഉച്ചഭക്ഷണം കൂടി കണക്കിലെടുത്താണെന്നും കൂട്ടിച്ചേർത്തു.
കാലാവസ്ഥയ്‌ക്ക് അനുസരിച്ചുളള സാധനങ്ങളുടെ ലഭ്യത, സാമ്പത്തിക ഘടകങ്ങൾ, പോഷകസമൃദ്ധി തുടങ്ങിയവ പരിഗണിച്ചാണ് ചിക്കനും, ബീഫും ഒഴിവാക്കാനുളള നയപരമായ തീരുമാനമെടുത്തതെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. ഉച്ചഭക്ഷണത്തിൽ മാംസം ഉൾപ്പെടുത്താൻ 2022 മേയ് രണ്ടിന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടിയെന്നും, പശുക്കളെ ലേലം ചെയ്‌തെന്നും ഹർജിക്കാരൻ അറിയിച്ചപ്പോൾ ഭരണകൂടത്തിന്റെ നയപരമായ കാര്യമെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഹർജിയിൽ ജൂലായ് 11ന് വാദം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |