മുംബയ്: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കി. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥൻ വിശ്വ വിജയ് സിംഗ്, ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വിശ്വനാഥ് തിവാരി എന്നിവർക്കെതിരെയാണ് എൻ.സി.ബി (നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ) അന്വേഷണത്തിന് പിന്നാലെ നടപടി. വിശ്വ വിജയ് സിംഗിനെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് നടപടിയെന്നാണ് എൻ.ബി.സിയുടെ വിശദീകരണം. 22 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ ആര്യൻ ഖാന് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ എൻ.സി.ബി സിംഗിനെ സസ്‌പെൻഡ് ചെയ്തിരുന്നു. 2019 മുതൽ വിശ്വ വിജയ് സിംഗിനെതിരെ അന്വേഷണം നടന്നതിന്റെ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് സർവീസിൽ നിന്ന് നീക്കിയത്. മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സിംഗപ്പൂരിലേക്ക് പോയതിന്റെ പേരിലാണ് വിശ്വനാഥ് തിവാരിക്കെതിരെ നടപടിയെടുത്തത്.
ആഡംബര കപ്പലിൽ ലഹരി വസ്തുക്കളുമായി കണ്ടെത്തിയെന്ന ആരോപണത്തിലായിരുന്നു ആര്യൻ ഖാന്റെ അറസ്റ്റ്. അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ചകളും ചില താത്പര്യങ്ങളുള്ളതായും കണ്ടെത്തി. ചില ഉദ്യോഗസ്ഥരുടെ സ്വത്തിലുണ്ടായ വർദ്ധനവും ശ്രദ്ധയിൽപ്പെട്ടിരുന്നു. ആര്യൻ ഖാനും മറ്റ് അഞ്ച് പേർക്കുമെതിരെ തെളിവില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. ലഹരി മരുന്ന് പിടികൂടുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെന്നും പ്രതികളോട് ഉദ്യോഗസ്ഥർ പ്രത്യേക സമീപനം സ്വീകരിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. 2021 ഒക്ടോബറിലാണ് ആര്യൻ ഖാൻ അറസ്റ്രിലാകുന്നത്. മയക്കുമരുന്ന് കടത്തൽ, ഉപയോഗം, കൈവശം വയ്ക്കൽ എന്നീ കേസുകളാണ് ചുമത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |