തിരുവനന്തപുരം : രണ്ട് പതിറ്റാണ്ടുമുമ്പാണ് അപർണ ബാലൻ എന്ന ഒൻപതാം ക്ളാസുകാരി ആദ്യമായി ഒരു ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിൽ മെഡൽ നേടുന്നത്. തുടർന്നിങ്ങോട്ട് എത്രയോ ദേശീയ-അന്തർദേശീയ മെഡലുകളും അന്താരാഷ്ട്ര ബാഡ്മിന്റൺ ടൂർണമെന്റിലെ മെഡലുകളും അപർണ സ്വന്തമാക്കി.ലോക ബാഡ്മിന്റൺ റാങ്കിംഗിൽ ഇടം പിടിച്ചു.ഇന്ത്യൻ ടീമിലെ ഡബിൾസ് ടീമിലെ സ്ഥിരാംഗമായി. എന്നാൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ഏറ്റവും മികച്ച കായികതാരത്തിനുള്ള ജി.വി രാജ പുരസ്കാരത്തിൽ നിന്ന് അപർണ മനപൂർവം തഴയപ്പെട്ടു.
പല തവണ കൗൺസിലിന്റെ പുരസകാരത്തിനായി അപർണ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ മാനദണ്ഡങ്ങളുടെ പേരുപറഞ്ഞ് അപ്പോഴത്തെ കൗൺസിൽ ഭാരവാഹികൾ നിഷ്കരുണം ആ അപേക്ഷകൾ തള്ളി. കഴിഞ്ഞ സ്പോർട്സിൽ കൗൺസിൽ ഭരണസമിതി അപർണയെ തഴഞ്ഞപ്പോൾ പ്രമുഖ മുൻ കായികതാരങ്ങൾ അതിനെതിരെ ശബ്ദമുയർത്തിയിരുന്നു. കൗൺസിലിന്റെ അനീതിയിൽ മനം മടുത്തെങ്കിലും കോർട്ടിനോടുള്ള പ്രണയംകൊണ്ട് അപർണ തന്റെ സപര്യ തുടർന്നുപോന്നു. ഇപ്പോൾ തീർത്തും അപ്രതീക്ഷിതമായാണ് പുരസ്കാരം
ലഭിച്ചതെന്ന് അപർണ കേരള കൗമുദിയോടു പറഞ്ഞു.
ശ്രിയാന്റെ അമ്മ
സാനിയ മിർസയെയും സെറീന വില്യംസിനെയും പോലെ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ കഥയാണ് അപർണയുടേയും. അപർണയ്ക്കും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ സന്ദീപിനും മകൻ പിറന്നത് ഒന്നരവർഷം മുമ്പാണ്. ശ്രിയാന് ആറുമാസം പ്രായമായപ്പോഴേക്കും അപർണ പരിശീലനം പുനരാരംഭിക്കാനായി കോർട്ടിലേക്ക് മടങ്ങിയെത്തി. തുടർന്ന് നിരവധി ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുകയും മെഡലുകൾ നേടുകയും ചെയ്തു. മാലിയിൽ ഒരു അന്താരാഷ്ട്ര ടൂർണമെന്റിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് അപർണ. തന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഭർത്താവ് സന്ദീപിന്റെയും കുടുംബത്തിന്റെയും പിന്തുണയാണെന്ന് അപർണ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |