തിരുവനന്തപുരം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ.വന്ദനാ ദാസ് ആക്രമിക്കപ്പെട്ടതുപോലുള്ള സാഹചര്യങ്ങളിൽ അക്രമിയെ കീഴ്‌പ്പെടുത്താൻ പൊലീസിന് ഏതറ്റം വരെയും പോകാൻ നിയമം അനുവദിക്കുന്നുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക പൊലീസിന്റെ പ്രാഥമിക ചുമതലയായതിനാൽ അക്രമം അടിച്ചമർത്താനും സ്വയരക്ഷയ്ക്കും വെടി വയ്ക്കുകയുമാകാമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. പശ്ചിമബംഗാളിൽ ബൂത്തുപിടിത്തം തടയാൻ കേന്ദ്രറിസർവ് പൊലീസ് നടത്തിയ വെടിവയ്പ്പിൽ നാലുപേർ മരിച്ച കേസിലായിരുന്നു ഈ വിധി. അതേസമയം, സാഹചര്യത്തിന്റെ ആവശ്യകതയും നിയമത്തിന് ന്യായീകരിക്കാനാവുന്നതുമാകണം നടപടിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ ഇതുവരെ ഒരാളുടെ ജീവൻ രക്ഷിക്കാൻ അക്രമിയെ പൊലീസ് വെടിവച്ചിട്ടില്ല. എന്നാൽ പൂന്തുറയിലടക്കം കലാപംനേരിടാൻ ആകാശത്തേക്ക് വെടിവച്ചിട്ടുണ്ട്. വി.വി.ഐ.പികളെ ആക്രമിച്ചാലോ അതിനു ശ്രമിക്കുന്നവരെയോ വെടിവയ്ക്കാൻ സുരക്ഷാകാര്യങ്ങൾ സംബന്ധിച്ച ബ്ലൂ ബുക്കിൽ സേനകൾക്ക് അധികാരം നൽകുന്നുണ്ട്. സമാനമായി സാധാരണക്കാരുടെ ജീവൻ രക്ഷിക്കാനും പൊലീസിന് അടിയന്തര നടപടികളാവാമെന്ന് സി.ആർ.പി.സിയിലുണ്ട്.
ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായുള്ള ഇത്തരം നടപടികൾക്ക് പൊലീസുകാർക്ക് നിയമപരമായ സംരക്ഷണമുണ്ടാകും. കേസെടുത്താലും ആഭ്യന്തര, നിയമ സെക്രട്ടറിമാരും ഡി.ജി.പിയുമടങ്ങിയ സമിതി പരിശോധിക്കും. ഔദ്യോഗിക നടപടിയാണെങ്കിൽ പ്രോസിക്യൂഷൻ അനുമതി നൽകില്ല. ഇതില്ലാതെ പൊലീസുകാർക്കെതിരെ നിയമനടപടിയോ വിചാരണയോ ശിക്ഷയോ അസാദ്ധ്യം.
എസ്.ഐ റാങ്കിന് മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കെല്ലാം ക്രമസമാധാനപാലനത്തിനായി തോക്കുണ്ട്. സ്റ്റേഷനുകളിൽ പാറാവ്, റിസപ്ഷൻ ചുമതലക്കാർക്കും തോക്കുനൽകിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തി സ്റ്റേഷൻഹൗസ് ഓഫീസർക്ക് എപ്പോൾ വേണമെങ്കിലും നിറയൊഴിക്കാം. സ്റ്റേഷൻ ആക്രമണങ്ങളടക്കം നേരിടാനാണിത്. സംഘർഷമേഖലകളിൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവുണ്ടാവണം.
പൊടുന്നനെയുണ്ടാവുന്ന കലാപങ്ങൾ നേരിടുമ്പോൾ ലാത്തിച്ചാർജിനും കണ്ണീർവാതക, ഗ്രനേഡ് പ്രയോഗത്തിനും ശേഷം മൂന്നുവട്ടം മുന്നറിയിപ്പ് നൽകി വെടിവയ്ക്കാം. ജീവൻരക്ഷയ്ക്ക് അക്രമിയെ കീഴ്‌പ്പെടുത്താൻ ഇതൊന്നുംവേണ്ട. പൊതുസുരക്ഷയ്ക്കായി പ്രതിയല്ലെങ്കിലും അക്രമകാരിയും അപകടകാരിയുമായ ആളെ വിലങ്ങുവയ്ക്കാനും പൊലീസിന് അധികാരമുണ്ട്.
പ്രതികരണം
വേഗത്തിലാവണം
പൊലീസ് ആക്ട് പ്രകാരം അടിയന്തര സാഹചര്യത്തിൽ കഴിയുന്നിടത്തോളം വേഗത്തിൽ പ്രായോഗികമായി പ്രതികരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ആവശ്യമെന്ന് തോന്നുന്ന ന്യായമായ നടപടികളെടുക്കാം.
നിറയൊഴിക്കാൻ പരിശീലനമില്ല
പൊലീസ് അക്കാഡമി, ക്യാമ്പുകൾ, സായുധബറ്റാലിയൻ, ട്രെയിനിംഗ്കോളേജ് എന്നിവിടങ്ങളിലെല്ലാം വെടിവയ്പ്പ് പരിശീലനമുണ്ടെങ്കിലും പൊലീസുകാർക്കുള്ള വാർഷികപരിശീലനം നടക്കാറില്ല.
സ്റ്റേഷനുകളിൽ വ്യാഴാഴ്ചകളിൽ രാവിലെ 7മുതൽ 8വരെ തോക്കുകൾ വൃത്തിയാക്കണമെന്നാണ് ചട്ടമെങ്കിലും നടക്കാറില്ല.
തോക്ക് സ്റ്റേഷനിലും ഓഫീസിലും സൂക്ഷിച്ചശേഷമാണ് മിക്കവരും പുറത്തുപോവുന്നത്. നഷ്ടപ്പെടുമെന്ന ഭയമാണ് കാരണം. കേടായ തോക്കുകൾ അറ്റകുറ്റപ്പണിക്ക് നൽകുന്നതും കുറവ്.
''ജനങ്ങളുടെ ജീവൻരക്ഷിക്കാൻ പൊലീസ് ധൈര്യസമേതം അക്രമികൾക്കെതിരെ നടപടിയെടുക്കണം. സുപ്രീംകോടതിയുടെ നിരവധി ഉത്തരവുകൾ ഇതിന് അധികാരം നൽകുന്നുണ്ട്.
-സക്കറിയാ ജോർജ്
റിട്ട.ഐ.പി.എസ്
എഫ്.ഐ.ആറിൽ
വിവരങ്ങൾ കൂട്ടിച്ചേർക്കാം
തിരുവനന്തപുരം: കുറ്റകൃത്യങ്ങളുടെ എഫ്.ഐ.ആറിൽ, വിശദ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അതും കൂടുതൽ വകുപ്പുകളും കൂട്ടിച്ചേർക്കുന്നതിൽ പ്രശ്നമില്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. കുറ്റകൃത്യത്തിന്റെ വിവരം കിട്ടിയ ഉടൻ രജിസ്റ്റർ ചെയ്യുന്നതാണ് പ്രഥമ വിവര റിപ്പോർട്ട്. സാക്ഷിയായ ആരുടെയെങ്കിലും മൊഴിയെടുത്തായിരിക്കും ഇത് രജിസ്റ്റർ ചെയ്യുക.
കൊട്ടാരക്കരയിൽ ഡോ.വന്ദന ആക്രമിക്കപ്പെട്ടയുടൻ മറ്റൊരു ഡോക്ടറുടെ മൊഴിയെടുത്ത് വധശ്രമക്കുറ്റം ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 341,324,333 വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെയും പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെയും വകുപ്പുകളും ചുമത്തി. വന്ദനയുടെ മരണം സ്ഥിരീകരിച്ചശേഷം പ്രതിയുടെ റിമാൻഡ് റിപ്പോർട്ടിൽ കൊലക്കുറ്റം അടക്കം കൂട്ടിച്ചേർത്തു. സാങ്കേതിക പിഴവുകൾ പരിഹരിക്കുമെന്നാണ് പൊലീസ് പറയുന്നത്.
സി.സി ടിവി ദൃശ്യങ്ങളടക്കം തെളിവുകളുടെയും കുത്തേറ്റ പൊലീസുകാരും ഡോക്ടർമാരുമടക്കമുള്ളവരുടെയും മറ്റ് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പൊലീസിന്റെ അന്വേഷണം. എഫ്.ഐ.ആർ നിയമനടപടി ആരംഭിക്കാൻ മാത്രമുള്ളതാണെന്നും തെറ്റുണ്ടെങ്കിൽ മാറ്രം വരുത്താമെന്നും സുപ്രീംകോടതി ഉത്തരവുണ്ട്.
എഫ്.ഐ.ആറിൽ പിഴവുകളുണ്ടെങ്കിലും വിചാരണയിൽ കുറ്റം തെളിയിക്കപ്പെട്ടതിനെത്തുടർന്ന് പ്രതികൾ ശിക്ഷിക്കപ്പെട്ട നിരവധി സംഭവങ്ങളുമുണ്ട്. ഇത് സുപ്രീംകോടതി ശരിവച്ചിട്ടുമുണ്ട്. ഒരു കുറ്റത്തിന് ഒന്നിലേറെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാറില്ല. ആദ്യമെടുത്തതിൽ കൂട്ടിച്ചേർക്കലുകൾ വരുത്തി കോടതിയെ അറിയിക്കുകയാണ് ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |