തിരുവനന്തപുരം: ക്ഷേത്രത്തിൽ നിന്ന് വാളും ശൂലവും മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം അരുമാനൂർ കൊല്ലപഴിഞ്ഞി ബെെജു ഭവനിൽ ജോതിഷിനെയാണ് (34) പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. അരുമാനൂരിലുള്ള പഞ്ചമി ക്ഷേത്രത്തിൽ ഏപ്രിൽ 27നാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ മുൻവാതിൽ പൊളിച്ച് അകത്ത് കടന്ന പ്രതി ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് വാളും ശൂലവും മോഷ്ടിച്ച് കടക്കുകയായിരുന്നു.
വാളും ശൂലവും കാണാനില്ലെന്ന് ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയിലാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജോതിഷ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ മാസം ഏഴാം തീയതി കരക്കോണം മുര്യത്തോട്ടം ശ്രീകണ്ഠശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിതുറന്ന് കവർച്ചയ്ക്ക് ശ്രമിക്കുന്നതിനിടയിൽ ഉച്ചക്കട സ്വദേശി ജോൺ പിടിയിലായിരുന്നു. രാത്രി 12.10ഓടെ ക്ഷേത്രത്തിനുള്ളിൽ നിന്നും ശബ്ദങ്ങൾ കേട്ടതിനെ തുടർന്ന് നാട്ടുകാർ എത്തുമ്പോൾ ശ്രീകോവിലിനുള്ളിലെ പൂട്ട് തകർത്ത നിലയിലായിരുന്നു. പിന്നാലെ പ്രതി സമീപത്തെ ഉപക്ഷേത്രത്തിലെ പൂട്ടും പൊട്ടിക്കുകയായിരുന്നു. നാട്ടുകാരെത്തിയാണ് കള്ളനെ പിടികൂടിയത്. കഴിഞ്ഞവർഷവും ക്ഷേത്രത്തിലെ ചിലമ്പ് മോഷണം പോയിരുന്നു. ഇയാൾ മറ്റു മോഷണ കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |