തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതുപോലൊരു പതനം ഉണ്ടാകാനില്ലെന്നതാണ് കർണാടക തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ട്രാജഡിയെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രിയും കർണാടകയിലെ കോൺഗ്രസും തമ്മിലുള്ള മൽസരമായിരുന്നു.
തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ ചരിത്ര വിജയം കർണാടകയ്ക്കും ഇന്ത്യയ്ക്കാകെയും ഒരുപാട് സന്ദേശങ്ങൾ നൽകുന്നുണ്ട്. ഇന്ത്യയിലെ മതേതര വോട്ടർമാർ ഒരുമിച്ച് നിന്നാൽ 2024ൽ മോദി ഭരണത്തെ തൂത്തെറിയാൻ കഴിയും എന്നതാണ് ഇന്ത്യയ്ക്ക് ആകെയുള്ള സന്ദേശം. മറ്റൊന്ന്, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന് മേൽ മതേതര ശക്തികൾ നേടിയ ചരിത്ര വിജയമാണിതെന്നും ആന്റണി പറഞ്ഞു.
ഒരു തിരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയക്കാരും പറയാറുള്ള ഒരു വാക്ക് അടർത്തിയെടുത്ത് അതിന്റെ പേരിൽ നാലുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽഗാന്ധിയുടെ ലോക്സഭയിലെ അംഗത്വം നഷ്ടപ്പെടുത്തി, അദ്ദേഹത്തെ വീട്ടിൽ നിന്ന് കുടിയിറക്കി. കേന്ദ്രസർക്കാർ കാട്ടിയ ഈ പ്രതികാര രാഷ്ട്രീയം കർണാടകയിലെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങൾ അംഗീകരിക്കില്ലെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടി. ഇനി തിരിച്ചടികളുടെ പരമ്പരയുണ്ടാകും. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഉണ്ടാകും. ഒടുവിൽ 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |