തിരുവനന്തപുരം: കർണാടകത്തിലെ വിജയത്തിളക്കം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനും പ്രവർത്തകർക്കും പുത്തനുണർവായി.
കർണാടക ഇഫക്ടിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2019ലേതിന് സമാനമായ വിജയം ആവർത്തിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കർണാടക വിജയം മതന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ബി.ജെ.പി ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ ഇടപെടലുകൾ ശക്തമാക്കിയിരിക്കെ പ്രത്യേകിച്ചും.
2021ലെ നിയമസഭാ തോൽവിക്ക് ശേഷം മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികൾ കോൺഗ്രസിന്റെ പ്രവർത്തനത്തിൽ അതൃപ്തരായിരുന്നു. വയനാട്ടിലെ ലീഡേഴ്സ് മീറ്റിലൂടെ കോൺഗ്രസ് നേതാക്കൾക്കിടയിലെ അകൽച്ച കുറയുന്ന പശ്ചാത്തലത്തിൽ വന്ന കർണാടക ഫലം ചൂണ്ടിക്കാട്ടി പാർട്ടിയുടെ പ്രതാപം വീണ്ടെടുക്കാമെന്നാണ് പ്രതീക്ഷ.
കോൺഗ്രസിന്റെ
കണക്കുകൂട്ടൽ
1. കർണാടകയിലെ ത്രസിപ്പിക്കുന്ന വിജയം
ന്യൂനപക്ഷങ്ങളെ ഒപ്പം നിറുത്താൻ കോൺഗ്രസിനെ സഹായിക്കും.
2. കർണാടകയിൽ ന്യൂനപക്ഷ, പിന്നാക്ക, ദളിത് പിന്തുണ ലഭിച്ചതാണ് വിജയത്തിലേക്ക് നയിച്ചത്. വയനാട് ലീഡേഴ്സ് മീറ്റിന്റെ തുടർച്ചയായി മത,ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് കോൺഗ്രസ് നീക്കം.
3. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള അകൽച്ച മാറ്റാൻ ഹൈക്കമാൻഡിന് കഴിഞ്ഞതാണ് പാർട്ടിക്ക് കരുത്തായത്. വയനാട്ടിൽ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിലൂടെ കേരളത്തിലും അതിനുള്ള സാഹചര്യം ഒരുങ്ങിയിട്ടുണ്ട്.
4. ബി.ജെ.പി സർക്കാരിനെതിരായ അഴിമതിയാരോപണങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ട് ഭരണവിരുദ്ധവികാരം അനുകൂലമാക്കിയത് കർണാടകത്തിൽ കോൺഗ്രസിന് ഗുണം ചെയ്തു. കേരളത്തിലും ഇടതുസർക്കാരിനെതിരായ അഴിമതിയാരോപണവും ഭരണവിരുദ്ധവികാരവും മുതലെടുത്ത് പ്രചാരണം നടത്തിയാൽ ഫലമുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |