ആലപ്പുഴ: ആലപ്പുഴയിൽ കലാ,സാഹിത്യ,രാഷ്ട്രീയ,സാമൂഹ്യ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു ഇന്നലെ അന്തരിച്ച അക്ഷരമാല അശോകൻ. ഫേസ്ബുക്കിലെ കുറിപ്പുകൾ പുസ്തകമാക്കണമെന്ന ആഗ്രഹം ബാക്കി വച്ചായിരുന്നു ആലപ്പുഴയിലെ ആദ്യകാലത്തെ ബുക്ക് സ്റ്റാളായ അക്ഷരമാലയുടെ ഉടമയായിരുന്ന അശോകന്റെ മടക്കം.
സി.പി.എം മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരിക്കെ അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ജില്ലാ കോടതിക്ക് എതിർവശം ആലപ്പുഴ നഗരസഭയുടെ സത്രത്തിൽ ഒരുമുറിയെടുത്ത് അക്ഷരമാല എന്നപേരിൽ മൂന്നര പതിറ്റാണ്ടിന് മുമ്പാണ് ബുക്ക് സ്റ്റാൾ തുടങ്ങിയത്. ഇതോടെ സജീവരാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു. ആദ്യം ബുക്ക് സ്റ്റാൾ മാത്രമായിരുന്നു. വൈകാതെ സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള പാഠപുസ്തകങ്ങളുടെ വില്പനയും ആരംഭിച്ചു.
കടയിൽ തിരക്കില്ലാത്ത അവസരങ്ങളിൽ യുവ എഴുത്തുകാർ സൗഹൃദ സംഭാഷണത്തിനായി അശോകന്റെ അരികിലെത്തുമായിരുന്നു. പ്രതിസന്ധികളെ നർമ്മചതുര്യത്തോടെ നേരിടാനുള്ള അശോകന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. അല്പസമയം അശോകനുമായി സംസാരിച്ചാൽ തികഞ്ഞ സന്തോഷത്തോടെയാണ് മടങ്ങുകയെന്ന് അടുപ്പമുള്ളവർ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ വില്പന നടത്തി അതിൽ നിന്ന് ലഭിക്കുന്ന കമ്മീഷൻ അവർക്കായി നൽകുന്ന രീതിയുമുണ്ടായിരുന്നു. അക്ഷരമാല അശോകന്റെ വേർപാടിൽ ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |