മുംബയ്: നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്നൊഴിവാക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ സി ബി) മുംബയ് മേധാവി സമീർ വാങ്കഡ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ എഫ് ഐ ആറിലെ നിർണായക വിവരങ്ങൾ പുറത്ത്. ആര്യനെ ലഹരിക്കേസിൽ കുടുക്കി ഷാരൂഖ് ഖാനോട് ഇരുപത്തിയഞ്ച് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് എഫ് ഐ ആറിലുള്ളത്.
ചർച്ചയിൽ പതിനെട്ട് കോടി രൂപയ്ക്ക് ധാരണയായെന്നും ഇതിന്റെ ആദ്യഗഡുവായി അമ്പത് ലക്ഷം രൂപ വാങ്ങിയെന്നുമാണ് എഫ് ഐ ആറിലുള്ളത്. എഫ് ഐ ആറിൽ സമീർ വാങ്കഡ, എൻ സി പി മുൻ എസ് പി വിശ്വ വിജയ് സിംഗ്, എൻ സി ബിയുടെ ഇന്റലിജൻസ് ഓഫീസർ ആശീഷ് രഞ്ജൻ, കെ പി ഗോസാവി, ഇയാളുടെ സഹായി ഡിസൂസ എന്നിവർക്കെതിരെയാണ് പരാമർശമുള്ളത്. വെള്ളിയാഴ്ചയാണ് സി ബി ഐ എഫ് ഐ ആർ സമർപ്പിച്ചത്.
2021 ഒക്‌ടോബറിൽ മുംബയിൽ നിന്ന് ഗോവയിലേക്കുള്ള ആഡംബര കപ്പലിൽ സമീർ വാങ്കഡയുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയിരുന്നു. ലഹരിമരുന്ന് കണ്ടെത്തുകയും ചെയ്തു. പിടിയിലായവരിൽ ആര്യൻ ഖാനുമുണ്ടായിരുന്നു. ഇതുമുതലെടുത്താണ് ഷാരൂഖിനോട് അന്വേഷണ ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. വാങ്കഡയും സംഘവും നടത്തിയ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് എൻ സി ബി പിന്നീട് കണ്ടെത്തിയിരുന്നു. തുടർന്ന് പ്രതിപ്പട്ടികയിൽ നിന്ന് ആര്യനെ ഒഴിവാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |