ന്യൂഡൽഹി: ലൈംഗിക പരാതിയിൽ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതിനാൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഗുസ്തി താരങ്ങൾ. ജന്തർ മന്തറിൽ 20 ദിവസത്തിലധികമായി തുടർന്നു വരുന്ന സമരം ആഗോളതലത്തിലേയ്ക്ക് വ്യാപിപ്പിക്കുമെന്ന് താരങ്ങൾ അറിയിച്ചു. ഇതിനായി ഒളിമ്പിക് മെഡൽ ജേതാക്കളുടെയും വിദേശ താരങ്ങളുടെയും പിന്തുണ തേടാനാണ് നീക്കം. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നത് ഇനിയും വൈകിയാൽ മെയ് 21 മുതൽ സമരത്തിന്റെ രീതി മാറുമെന്നും താരങ്ങൾ അറിയിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ലൈംഗിക പരാതി നൽകിയിട്ടും മുൻ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷണെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യാൻ കൂട്ടാക്കാത്തതാണ് പ്രതിഷേധത്തിന്റെ രീതി മാറ്റാൻ ഗുസ്തി താരങ്ങളെ പ്രേരിപ്പിച്ചത്. ആഴ്ചകൾ പിന്നിട്ട സമരത്തിന് ദേശീയ വനിതാ നേതാക്കളുടെ പിന്തുണ ലഭിച്ചില്ല എന്ന് താരങ്ങൾ നേരത്തെ പരാതിപ്പെട്ടിരുന്നു. സമരം നീളുന്നതിന്റെ ഭാഗമായാണ് വിഷയത്തിൽ ആഗോള ശ്രദ്ധ തേടാൻ തീരുമാനമായത്. ഇതിനായി വിദേശ താരങ്ങളുടെ അടക്കം പിന്തുണ തേടി കത്തയക്കുമെന്നാണ് ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവായ വിനേഷ് ഫോഗട്ട് അറിയിച്ചത്. പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും പ്രതിഷേധക്കാർ അല്ലാത്തവരെ രാത്രി കാലങ്ങളിൽ സമരസ്ഥലത്തേയ്ക്ക് കടത്തിവിടാറുണ്ടെന്നും വിനേഷ് ഫോഗട്ട് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |