കോട്ടയം: എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കണമല അട്ടിവളയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പുറത്തേൽ ചാക്കോച്ചൻ (65)ആണ് മരിച്ചത്. പ്ലാവനാക്കുഴിയിൽ തോമസിനാണ് (60) പരിക്കേറ്റത്.
കണമലയിലെ വീട്ടിന് പുറത്ത് നിൽക്കുകയായിരുന്ന ചാക്കോച്ചനെ ഒരു പ്രകോപനവും കൂടാതെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് തോമസിനും പരിക്കേറ്റു. ചാക്കോച്ചൻ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചതായാണ് വിവരം. തോമസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
സ്ഥലത്ത് നാട്ടുകാരും വനപാലകരും തമ്മിൽ സംഘർഷം ഉണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിവരുന്നുണ്ട്. സ്ഥിരമായി ഈ മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായിട്ടും വനപാലകർ നടപടിയെടുത്തിരുന്നില്ലയെന്നാണ് നാട്ടുകാർ പറയുന്നത്. മരിച്ച ചാക്കോച്ചന്റെ മൃതദേഹം കാഞ്ഞിരപ്പിള്ളി താലൂക്ക് ആശുപത്രിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |