കോട്ടയം: സംസ്ഥാനത്ത് ഏറെ വിവാദമായ പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിലെ ഏക പരാതിക്കാരിയായ യുവതി ഭർത്താവിന്റെ വെട്ടേറ്റ് മരിച്ചു. വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയ മണർകാട് സ്വദേശിനിയായ 26കാരിയാണ് മരിച്ചത്. രക്തത്തിൽ കുളിച്ച് വീട്ടുമുറ്റത്ത് കമിഴ്‌ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയ യുവതിയെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അതേസമയം പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിൽ പ്രതിയായ യുവതിയുടെ ഭർത്താവാണ് ആക്രമണത്തിന് പിന്നിലെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നൽകി.
സംഭവസമയത്ത് യുവതിയുടെ പിതാവും സഹോദരനും ജോലിക്ക് പോയിരുന്നു. മക്കൾ കളിക്കാൻ പോയിരുന്നു. ഇവർ മടങ്ങിവന്നപ്പോഴാണ് യുവതിയെ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടത്. യുവതി നൽകിയ പരാതിയെത്തുടർന്നാണ് ഭർത്താവടക്കം ഏഴുപേരെ പങ്കാളിയെ കൈമാറ്റം ചെയ്‌ത സംഭവത്തിൽ അറസ്‌റ്റ് ചെയ്‌തത്. യുവതിയുടെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ വലിയ സംഘത്തെക്കുറിച്ചുള്ള വിവരമാണ് പൊലീസിന് ലഭിച്ചത്. മെസഞ്ചർ, ടെലിഗ്രാമടക്കം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കാളിയെ കൈമാറി കടുത്ത ലൈംഗിക ചൂഷണത്തിനിടയാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. കപ്പിൾ മീറ്റപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു ഭാര്യമാരെ സംഘാംഗങ്ങൾ കൈമാറിയിരുന്നത്.
ഒൻപത് പേർ ക്രൂരമായ ലൈംഗിക പീഡനത്തിന് യുവതിയെ വിധേയയാക്കിയിരുന്നു. ബന്ധത്തിന് തയ്യാറാകാതെ വരുമ്പോൾ കുട്ടികളെയടക്കം ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. 2022 ജനുവരി മാസത്തിലാണ് യുവതിയുടെ ഭർത്താവടക്കം പൊലീസ് പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |