തിരുവനന്തപുരം: വന്യജീവികൾ നാട്ടിലിറങ്ങി ജനജീവിതത്തിന് ഭീഷണിയാകുന്നതിന് പിന്നിൽ വംശവർദ്ധനയും കാട്ടിൽ ഭക്ഷണം കുറയുന്നതുമാണെന്നും വിലയിരുത്തൽ.
ഒടുവിൽ നടന്ന സെൻസസ് പ്രകാരം കാട്ടുപോത്ത്, കടുവ, മ്ലാവ്, കാട്ടുപന്നി തുടങ്ങിയവയുടെയെല്ലാം എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 2011ൽ അവസാനമായി നടന്ന കാട്ടുപോത്തിന്റെ കണക്കെടുപ്പിൽ 17, 860 എണ്ണമുണ്ടെന്നാണ് കണ്ടെത്തൽ. പിന്നീട് കണക്കെടുപ്പ് നടക്കാത്തതിനാൽ ഇപ്പോൾ ഇരട്ടിയിലധികമായിട്ടുണ്ടാകും. ആലപ്പുഴയൊഴികെ 13 ജില്ലയിലും വന്യജീവി ശല്യം രൂക്ഷമാണ്. വയനാട്, പാലക്കാട്, കണ്ണൂർ, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ അതിരൂക്ഷമെന്നാണ് കണക്കുകൾ കാണിക്കുന്നത്.
മഞ്ഞക്കൊന്ന അടക്കമുള്ള അധിനിവേശ സസ്യങ്ങൾ കാട്ടിൽ വ്യാപകമായതോടെ പുല്ലു വർഗ്ഗത്തിലുള്ള സസ്യങ്ങളുടെ കുറവ് ഉണ്ടാകുന്നുണ്ട്. ഇക്കാരണത്താൽ കാട്ടുപോത്തും കാട്ടുപന്നിയും ആനയുമെല്ലാം വനത്തിൽ നിന്ന് പുറത്തിറങ്ങുകയാണെന്നാണ് വനംവകുപ്പിന്റെയും വന്യജീവി സംരക്ഷകരുടെയും വിലയിരുത്തൽ.
ഒരു കടുവയുടെ ആവാസ വ്യവസ്ഥയ്ക്ക് ഏതാണ്ട് 25 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് വേണ്ടത്. കാട്ടാനക്കൂട്ടങ്ങൾക്ക് 128 ച. കിലോമീറ്ററും. എണ്ണം പെരുകുന്നതോടെ ആവാസവ്യവസ്ഥ ചുരുങ്ങുന്നതിനാൽ ഭക്ഷണം തേടി അവ നാട്ടിലിറങ്ങും.
പരിഹാര നടപടി തുടങ്ങി, ഫലപ്രാപ്‌തി എത്തിയില്ല
മഞ്ഞക്കൊന്ന അടക്കമുള്ള അധിനിവേശ സസ്യങ്ങളെ വേരോടെ പിഴുതുമാറ്റി പുല്ല് വർഗ്ഗത്തിലെ ചെടികൾക്ക് വളരാൻ സൗകര്യം നൽകുന്ന പദ്ധതി വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. പ്ലാവും മാവും അടക്കമുള്ള ഫലവൃക്ഷങ്ങൾ കാട്ടിൽ നട്ടുവളർത്തുന്ന പദ്ധതിയും ആരംഭിച്ചു. എന്നാൽ, ഇവയെല്ലാം വിജയിക്കണമെങ്കിൽ വർഷങ്ങളെടുക്കും.
വനാതിർത്തിയിലെ കൃഷിരീതി മാറ്റണം
വനാതിർത്തിയിൽ വാഴയും കിഴങ്ങുവിളകളും പുല്ലുവർഗ്ഗങ്ങളും കൃഷി ചെയ്യുന്നത് സസ്യാഹാരികളെ മാത്രമല്ല, അതുവഴി മാംസാഹാരികളെയും നാട്ടിലേക്ക് ക്ഷണിച്ചു വരുത്തുകയാണ് .
വനമേഖലയിൽ താമസിക്കുന്നവർ ഇഞ്ചി, മഞ്ഞൾ, കോലിഞ്ചി എന്നിങ്ങനെയുള്ളവ കൃഷിചെയ്താൽ സസ്യാഹാരികളുടെ കാടിറക്കം കുറയും. അവയുടെ പിന്നാലെയെത്തുന്ന കടുവ അടക്കമുള്ളവയുടെ വരവും കുറയ്‌ക്കാം. ഇതാണ് മുൻകാലങ്ങളിൽ പൂർവികർ ചെയ്തുവന്നിരുന്നതും.
വന വിസ്തൃതിയിൽ വ്യത്യാസമില്ല, വന്യമൃഗങ്ങൾ പെരുകുന്നു
വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകിയെങ്കിലും വനവിസ്‌തൃതിയിൽ വർദ്ധന ഉണ്ടായിട്ടില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ശുപാർശ ചെയ്യുന്ന വിധത്തിൽ ആകെ ഭൂവിസ്‌തൃതിയുടെ 30 ശതമാനം കാടാക്കി സംരക്ഷിച്ചിട്ടുണ്ട്. എന്നാൽ, പെറ്റുപെരുകുന്ന വന്യമൃഗങ്ങളുടെ വർദ്ധന കാരണം ഇവയെ ഉൾക്കൊള്ളാൻ കാടിന് കഴിയുന്നില്ല.
വന്യ ജീവികളുടെ സെൻസസ്
വർഷം ------------1997 ----------------------2002 -----------------------2011
കാട്ടുപോത്ത് -------------4151 ------------------14,787 --------------------17,860
കാട്ടുപന്നി ----------------- -40,425 ----------------60,940 -----------------68,034
മ്ലാവ് --------------------------23,661 ---------------------30,414 -------------------32,148
കടുവ
വർഷം ---------------------2006 ---------------2010 ------------2014 -----------2018
എണ്ണം ----------------46 ----------------------71 -----------------136 ---------------190
കാട്ടാന
വർഷം ---------2005 --------2007 -------------2010 -----------2012 --------2017
എണ്ണം -----------5135 ----------6068 -------------6026 ----------6177 --------5706
വന്യജീവി ആക്രമണത്തിൽ മരിച്ചവർ
വർഷം ----------ആന ------- കാട്ടുപന്നി -------- കടുവ -----കാട്ടുപോത്ത്
2017 -18 -----------21 -----------------3 --------------------- 2 ---------- ------1
2018 -19 ---------17 ---------------- -5 --------------------0 ----------------------0
2019 -20 -----------13 ---------------3 --------------------2 -------------------0
2020 -21 ----------27 ---------------8 -------------------1 ---------------------0
2021 -22 ----------35 ---------------6 --------------------3 ------------------1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |