പാലക്കാട്: സുപ്രീംകോടതി ജഡ്ജിയായി കെ.വി.വിശ്വനാഥൻ(57) സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുമ്പോൾ കൽപ്പാത്തി അഗ്രഹാരത്തിനും പാലക്കാടിനും അത് അഭിമാന നിമിഷം. ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ പാലക്കാട്ടുകാരൻ. ജസ്റ്റിസ് പി.കെ.ബാലസുബ്രഹ്മണ്യമാണ് ആദ്യത്തെയാൾ.
കല്പാത്തി 12ാം തെരുവ് ഗ്രാമ ജനസമൂഹം അംഗമാണ് കെ.വി.വിശ്വനാഥന്റെ പിതാവും അഭിഭാഷകനുമായ കെ.വി.വെങ്കിട്ടരാമൻ. അമ്മ: ലളിത. കെ.വി.വിശ്വനാഥനും കുടുംബവും എല്ലാവർഷവും കല്പാത്തി ക്ഷിപ്രപ്രസാദ ഗണപതി ക്ഷേത്രത്തിലും പാലക്കാട് മണപ്പുള്ളിക്കാവിലും ദർശനത്തിനെത്താറുണ്ടെന്ന് അഗ്രഹാര നിവാസികൾ പറയുന്നു.
കൽപ്പാത്തിയിലെ കുടുംബവീട്ടിലാണ് 1970വരെ കെ.വി.വിശ്വനാഥനും കുടുംബവും താമസിച്ചത്. പിന്നീട് വീട് വിറ്റ് തമിഴ്നാട്ടിലേക്ക് താമസം മാറ്റി. കഴിഞ്ഞ 35 വർഷമായി സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. ഭാരതിയാർ സർവകലാശാലയ്ക്കു കീഴിലെ കോയമ്പത്തൂർ ലാ കോളേജിൽ നിന്നാണ് അഞ്ചു വർഷ ഇന്റഗ്രേറ്റഡ് നിയമ ബിരുദമെടുത്തത്. 1988ൽ തമിഴ്നാട് ബാർ കൗൺസിലിൽ എന്റോൾ ചെയ്തു. രണ്ടു പതിറ്റാണ്ടു കാലം സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്ത ശേഷം 2009ലാണ് സീനിയർ അഭിഭാഷക പദവി ലഭിച്ചത്. ഭരണഘടന, ക്രിമിനൽ, വാണിജ്യ, പാപ്പരത്ത നിയമങ്ങളിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |