വെള്ളറട: സഹകരണ സംഘത്തിൽ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ട്രാവൻകൂർ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വെള്ളറട ശാഖയുടെ പ്രസിഡന്റ് കീഴാറൂർ കുറ്റിയാണിക്കാട് ശാന്ത ഭവനിൽ അഭിലാഷ് ബാലകൃഷ്ണൻ (32) ആണ് പിടിയിലായത്. വട്ടിയൂർക്കാവിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സംഘത്തിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ശാഖ ആരംഭിച്ച സമയം ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ നിക്ഷേപം നടത്തിച്ചു. കുറച്ചുപേർക്ക് ജോലി നൽകി. മറ്റുള്ളവർക്ക് ജോലി നൽകാമെന്ന് ഉറപ്പുനൽകി. ഇതിനൊപ്പം ജോലി നൽകിയവരെക്കൊണ്ട് ബന്ധുക്കളുടെയും പരിചയക്കാരുടെയും കൈയിൽ നിന്ന് നിർബന്ധിച്ച് നിക്ഷേപം നടത്തിച്ചു. പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ ബാങ്ക് അടച്ചുപൂട്ടി. ജോലിക്കായി പണം നിക്ഷേപിച്ചവർ നിരവധി തവണ നിക്ഷേപത്തുക ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. 30,60,000 രൂപ ജോലിക്കായി നൽകിയ വർക്കല കവലിയൂർ ആർ.ജെ ഭവനിൽ അരുൺ (28) ആണ് ആദ്യം കോടതിയെ സമീപിച്ചത്. കോടതി കേസന്വേഷിക്കാൻ വെള്ളറട പൊലീസിനെ ചുമതലപ്പെടുത്തി. വെള്ളറട പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതോടെ പ്രതി മുങ്ങി.
കഴിഞ്ഞ ദിവസം കണ്ണമ്മൂലയിലെ പെൺസൃഹൃത്തിന്റെ വീട്ടിൽ നിന്ന് വെള്ളറട സി.ഐ എം.ആർ. മൃദുൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സനൽ എസ്.കുമാർ,സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |