ഷിംല: ബി ജെ പി നേതാവിന്റെ മകളുടെ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഉത്തരാഖണ്ഡിലെ മുൻ എം എൽ എയും പൗരി ഗർവാൾ മുനിസിപ്പൽ പ്രസിഡന്റുമായ യശ്‌പാൽ ബെനമിന്റെ മകൾ വിവാഹം കഴിക്കുന്നത് മുസ്ളീം യുവാവിനെയാണ്. വിവാഹക്ഷണക്കത്ത് വൈറലായതോടെ പ്രതിഷേധം ഉയരുകയാണ്. മേയ് 28 പൗരിയിലെ ഒരു റിസോർട്ടിൽ വച്ചാണ് വിവാഹം.
ബി ജെ പിയുടെ ഇരട്ടത്താപ്പാണിതെന്നും ലവ് ജിഹാദാണെന്നുമുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിവാദ സിനിമയായ കേരള സ്റ്റോറിയ്ക്ക് നികുതി ഇളവ് നൽകുമ്പോൾ ഒരു ബി ജെ പി നേതാവിന്റെ മകൾ മുസ്ളീം യുവാവിനെ വിവാഹം ചെയ്യുന്നുവെന്നും നിരവധി പേർ കുറ്റപ്പെടുത്തി.
ബി ജെ പി എന്നത് ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള പാർട്ടിയാണെന്നും ഇത്തരത്തിൽ മതംമാറി വിവാഹം കഴിപ്പിക്കുന്നവരെ എത്രയും പെട്ടെന്നുതന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും പൗരി ക്ഷേത്രകമ്മിറ്റി ആവശ്യപ്പെട്ടു. ഇത് പ്രൊപ്പഗാൻഡയുടെ ഭാഗമാണ്. ഇന്ത്യയിൽ മതപരിവർത്തനം സംബന്ധിച്ച നിയമങ്ങൾ മാറ്റിമറിക്കുന്നു, സർക്കാർ വസ്‌തുക്കളിൽ മറ്റ് സമുദായക്കാർക്കായി നിർമ്മിച്ച ശവകുടീരങ്ങൾ കേന്ദ്രം പൊളിക്കുന്നു. എന്നിട്ടും ബി ജെ പി നേതാക്കൾ തങ്ങളുടെ പെൺമക്കളെ മുസ്ലീം യുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിക്കുകയാണെന്നും കമ്മിറ്റി ആരോപിച്ചു.
ബെനമിന്റെ മകൾ ലക്‌നൗ സർവകലാശാലയിലാണ് പഠിച്ചതെന്നും അവിടെവച്ച് വിവാഹം കഴിക്കാൻ പോകുന്ന മുസ്ലീം ചെറുപ്പക്കാരനുമായി പ്രണയത്തിലാവുകയായിരുന്നെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. മുൻപ് കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന യശ്‌പാൽ ബെനം പിന്നീട് ബി ജെ പിയുടെ അംഗമാവുകയായിരുന്നു. വിവാഹത്തിന് ബി ജെ പിയുടെയും കോൺഗ്രസിന്റെയും നേതാക്കൾക്ക് ക്ഷണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |