ന്യൂഡൽഹി: ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 77 റൺസിന് കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. ആദ്യം ബാറ്ര് ചെയ്ത ചെന്നൈ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് എന്ന വമ്പൻ സ്കോർ നേടി. മറുപടിക്കിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. 14 മത്സരങ്ങളിൽ നിന്ന് 8 ജയം നേടിയ ചെന്നൈ 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. നേരത്തേ പുറത്തായിക്കഴിഞ്ഞ ഡൽഹിക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് നിർണായക മത്സരത്തിൽ റുതുരാജ് ഗെയ്‌ക്‌വാദും (50 പന്തിൽ 79), ഡെവോൺ കോൺവെയും (52 പന്തിൽ 87) ഗംഭീര തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 87 പന്തിൽ 141 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 4.4 ഓവറിൽ ചെന്നൈ 50 കടന്നു. 12-ാം ഓവറിലെ രണ്ടാം പന്തിൽ നൂറും കടന്നു. 15-ാം ഓവറിലെ മൂന്നാം പന്തിൽ ഗെയ്ക്‌വാദിനെ റൂസ്സോയുടെ കൈയിൽ എത്തിച്ച് ചേതൻ സക്കാരിയയാണ് കൂട്ടികെട്ട് പൊളിച്ചത്. 7 സിക്സും മൂന്ന് ഫോറും ഉൾപ്പെട്ടതാണ് റുതുരാജിന്റെ ഇന്നിംഗ്സ്. കുൽദീപ് യാദവിനെതിരെ റുതുരാജ് തുടർച്ചയായ മൂന്ന് സിക്സുകൾ നേടിയിരുന്നു. പകരമെത്തിയ ശിവം ദുബെ 9പന്തിൽ 3 സിക്സുൾപ്പെടെ 22 റൺസ് നേടി വേഗം സ്കോർ ഉയർത്തി. ദുബെയെ ഖലീൽ അഹമ്മദിന്റെ ലളിത് യാദവാണ് പിടികൂടിയത്. പിന്നാലെ കോൺവെയെ നോർക്യ പുറത്താക്കി. 11 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് കോൺവെയുടെ ഇന്നിംഗ്സ്. 7 പന്തിൽ 3 ഫോറും 1 സിക്സും ഉൾപ്പെടെ 20 റൺസ് നേടി ജഡേജ ചെന്നൈയെ ഇരുന്നൂറ് കടത്തി. ജഡേജയ്ക്കൊപ്പം ധോണിയും (5) പുറത്താകാതെ നിന്നു.
മറുപടിക്കിറങ്ങിയ ഡൽഹി നിരയിൽ ക്യാപ്ടൻ ഡേവിഡ് വാർണറിന് (58 പന്തിൽ 86) മാത്രമേ പിടിച്ചു നിൽക്കാനായുള്ളൂ. ഒരറ്റത്ത് വിക്കറ്റുകൾ വീണു കൊണ്ടിരിക്കുമ്പോഴും വാർണർ 19-ാം ഓവറിലാണ് പുറത്തായത്. 7 ഫോറും 5 സിക്സും ഉൾപ്പെട്ടതാണ് വാർണറുടെ ഇന്നിംഗ്സ്. യഷ് ദുൾ (13),അക്ഷർ പട്ടേൽ (15) എന്നിവരാണ് വാർണറെക്കൂടെതെ രണ്ടക്കം കണ്ട ഡൽഹി ബാറ്റേഴ്സ്. ചെന്നൈയ്ക്കായി ദീപക്ക് ചഹർ മൂന്നും തീക്ഷണ,ഇംപാക്ട് പ്ലെയർ പതിരണ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ലീഗ് ഘട്ടത്തിൽ ചെന്നൈയുടേയും ഡൽഹിയുടെയും അഴസാന മത്സരമായിരുന്നുവിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |