എത്തിക്കുന്നത് ക്രെയിനുകൾ
തിരുവനന്തപുരം: ചൈനയിൽ നിന്ന് ക്രെയിനുകളും വഹിച്ചുള്ള മദർഷിപ്പ് എത്തിച്ചാകും
സെപ്തംബറിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം നടത്തുക. തുറമുഖത്ത് കണ്ടെയ്നർ നീക്കത്തിനുള്ള കൂറ്റൻ ക്രെയിനുകൾ ഉൾപ്പെടെയാണ് എത്തിക്കുന്നതെന്ന് തുറമുഖ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
മൂന്ന് കപ്പലുകളാണ് ക്രെയിനുകളുമായി എത്തുന്നതെങ്കിലും ആദ്യം ഒരെണ്ണം എത്തിച്ചാകും ഉദ്ഘാടനം നടത്തുക. സെപ്തംബറിൽ ഉദ്ഘാടനം നടക്കുമെങ്കിലും ക്രെയിനുകൾ ഉൾപ്പെടെ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങാൻ പിന്നെയും മാസങ്ങളെടുക്കും.
ക്രെയിനുകൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് സി.ഇ.ഒ ഡോ.ജയകുമാർ ജൂണിൽ ചൈനയിലേക്ക് പോകും. തുറമുഖ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോകാൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്രി. ക്രെയിനുകൾ ഉൾപ്പെടെ വാങ്ങാൻ സെഡ് പി.എം.സി കമ്പനിയുമായി 2018ലാണ് കരാറിൽ ഏർപ്പെട്ടത്.
32 അത്യാധുനിക ക്രെയിനുകളാണ് എത്തിക്കുന്നത്. 8 സൂപ്പർ പോസ്റ്റ് പാനാമാക്‌സ് ക്രെയിനുകളും 24 കാൻഡിലിവർ റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളും. 1500 കോടിയാണ് മൊത്തം വില. തുറമുഖത്ത് ക്രെയിനുകൾ സ്ഥാപിക്കാൻ ഒരു മാസത്തോളമെടുക്കും.
ക്രെയിനുകൾ
1. സൂപ്പർ പോസ്റ്റ് പാനാമാക്‌സ്
കപ്പലിലേക്ക് കണ്ടെയ്‌നറുകൾ എടുത്തുവയ്‌ക്കുന്നതിനാണിത്. 95 മീറ്റർ പൊക്കം. 65 മീറ്റർ നീളം. ഒരെണ്ണത്തിന്റെ വില 80 കോടി.
2. മൗണ്ടഡ് ഗാൻട്രി
കണ്ടെയ്‌നർ നീക്കത്തിനാണ് കാൻഡിലിവർ റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിനുകൾ. ബെർത്തിന് മുകളിലുള്ള പാളങ്ങളിലൂടെയാണ് ഇതിനെ അങ്ങോട്ടുമിങ്ങോട്ടും നീക്കുന്നത്.
നിർമ്മാണം അതിവേഗം
കാലാവസ്ഥ പ്രതികൂലമാണെങ്കിലും സെപ്തംബറിൽ ഉദ്ഘാടനം ലക്ഷ്യമിട്ട് ദ്രുതഗതിയിൽ തുറമുഖ പണികൾ പുരോഗമിക്കുകയാണ്. കാലവർഷം എത്തിയാൽ ഒന്നോരണ്ടോ ദിവസം പണികൾ നിറുത്തിവയ്‌ക്കേണ്ടി വരും. പുലിമുട്ട് നിർമ്മാണത്തിന്റെ ആദ്യഗഡുവായി സർക്കാർ നൽകേണ്ട 347 കോടിയിൽ 22 കോടികൂടി അദാനി ഗ്രൂപ്പിന് നൽകാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |