ചുമതലയിൽ നിന്ന് നീക്കി
#5 വർഷത്തേക്ക് ഡീബാർ ചെയ്തു
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ നേതാവ് ആൾമാറാട്ടം നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലായിരുന്ന ജി.ജെ.ഷൈജുവിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ആൾമാറാട്ടം നടത്തിയ എസ്.എഫ്.ഐ കാട്ടാക്കട ഏരിയ മുൻ സെക്രട്ടറി വൈശാഖാണ് രണ്ടാം പ്രതി.
ആൾമാറാട്ടത്തിന് കൂട്ടു നിന്നതിനാണ് പ്രിൻസിപ്പലിനെതിരെ കേസ്.
ആൾമാറാട്ടം,വിശ്വാസ വഞ്ചന,ഗൂഢാലോചന,വ്യാജരേഖ ചമയ്‌ക്കൽ എന്നിവയിൽ അന്വേഷണം നടത്താൻ സംസ്ഥാന, ജില്ലാ പൊലീസ് മേധാവികൾക്കും കാട്ടാക്കട പൊലീസിനും സർവകലാശാലാ രജിസ്ട്രാർ പരാതി നൽകിയിരുന്നു. ആൾമാറാട്ടം സംബന്ധിച്ച രേഖകൾ സഹിതമായിരുന്നു പരാതി. തുടർന്നാണ് കാട്ടാക്കട പൊലീസ് കേസെടുത്തത്.
യൂണിയൻ കൗൺസിലർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയത് കോളേജിന്റെയും സർവകലാശാലയുടെയും പ്രതിച്ഛായയ്ക്കും അന്തസിനും കോട്ടമുണ്ടാക്കിയതായി പൊലീസിന് നൽകിയ പരാതിയിൽ രജിസ്‌ട്രാർ പറഞ്ഞു.
പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന ഷൈജുവിനെ സിൻഡിക്കേറ്റിന്റെ തീരുമാന പ്രകാരം സ്ഥാനത്തു നിന്ന് നീക്കി സർവകലാശാല ഇന്നലെ ഉത്തരവിറക്കി.
അഞ്ചു വർഷത്തേക്ക് സർവകലാശാലയുമായി ബന്ധപ്പെട്ട പരീക്ഷ ഉൾപ്പെടെയുള്ള ചുമതലകളിൽ നിന്ന് മാറ്റി നിറുത്തും. സർവകലാശാലാ യൂണിയൻ ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റിവച്ചതിന്റെ പേരിലുള്ള അധികച്ചെലവും ഈടാക്കും. ഇത് അദ്ധ്യാപകൻ നൽകിയില്ലെങ്കിൽ കോളേജ് നൽകണം. സസ്പെൻഷൻ
അടക്കമുള്ള കർശന നടപടിയെടുത്തില്ലെങ്കിൽ കോളേജിന്റെ അഫിലിയേഷൻ റദ്ദ് ചെയ്യാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. അതേസമയം, ആൾമാറാട്ടം അന്വേഷിക്കാൻ കോളേജ് മാനേജ്‌മെന്റ് മാനേജരടക്കം മൂന്നംഗ കമ്മിഷനെ നിയോഗിച്ചു.
സി.പി.എം അന്വേഷണ
കമ്മിഷനെ വച്ചു
കാട്ടാക്കട കോളേജിലെ എസ്.എഫ്.ഐ ആൾമാറാട്ടത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. ഡി.കെ.മുരളി എം.എൽ.എ, ജില്ലാ കമ്മിറ്റിയംഗം പുഷ്‌പലത എന്നിവരാണ് അംഗങ്ങൾ. സി.പി.എം നേതാക്കൾക്ക് പങ്കുണ്ടോയെന്നതടക്കം അന്വേഷിക്കും. പാർട്ടി അന്വേഷണം ആവശ്യപ്പെട്ട് എം.എൽ.എമാരായ ഐ.ബി സതീഷ്, ജി.സ്റ്റീഫൻ എന്നിവർ ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയതിന് പിന്നാലെയാണ് നടപടി. ആൾമാറാട്ടവുമായി ബന്ധമില്ലെന്ന് ഇരുവരും വ്യക്തമാക്കി. നേതാക്കളിൽ ചിലർ അറിയാതെ ആൾമാറാട്ടം നടക്കില്ലെന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. ഇവർക്ക് പങ്കുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |