തിരുവനന്തപുരം: കാലപ്പഴക്കം ചെന്ന ബസുകളുമായി നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സി 814 കോടി രൂപയ്ക്ക് പുതിയ ബസുകൾ വാങ്ങും. ഇത്രയും തുക കിഫ്ബിയിൽ നിന്ന് വായ്പയെടുക്കാൻ സർക്കാർ അനുവാദം നൽകി. 150 ഇലക്ട്രിക് ബസുകളും 284 ഡീസൽ ബസുകളും ആദ്യഘട്ടത്തിൽ വാങ്ങും. ഉടൻ ടെൻഡർ വിളിക്കും. ഇത്രയും ബസുകൾ ഒന്നിച്ചു വാങ്ങുന്നതും ഇത്രയും തുക വിനിയോഗിക്കുന്നതും കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ്. തുക തുല്യമായി വീതിച്ചാൽ 500 ഇലക്ട്രിക് ബസുകളും 1356 ഡീസൽ ബസുകളും വാങ്ങാനാകും. ഇക്കാര്യത്തിൽ തീരുമാനമായില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആന്റണി രാജു, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം എന്നിവർ നടത്തിയ ചർച്ചയിലാണ് തുക അനുവദിക്കാൻ തീരുമാനമായത്. വിഷയം നേരത്തേ മുതൽ പരിഗണനയിലുണ്ടായിരുന്നു. സർവീസുകളുടെ എണ്ണം കൂട്ടിയാൽ വരുമാനം കൂടുമെന്നും ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾ സ്വന്തം നിലയ്ക്ക് നിർവഹിക്കാനാകുമെന്നുമുള്ള റിപ്പോർട്ടുകൾ സർക്കാരിന്റെ മുന്നിലുണ്ടായിരുന്നു.
കൂടുതലായി 800 ബസ് നിരത്തിലിറക്കിയാൽ പ്രതിമാസം 30 കോടി രൂപ അധികം ലഭിക്കുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്ക്. കട്ടപ്പുറത്തിരിക്കുന്ന ബസുകൾ കൂടി നിരത്തിലെത്തിച്ചാൽ ശമ്പള വിതരണ പ്രതിസന്ധി ഒഴിയുമെന്നും അവർ അവകാശപ്പെടുന്നു.
#1092 കോടി മൊത്തം തിരിച്ചടവ്
84 കോടി :
മൂന്നാം വർഷം മുതൽ
പ്രതിവർഷ തിരിച്ചടവ്
13 വർഷം:
സമയപരിധി
4%:
പലിശ
4,300- 4,400
നിലവിൽ സർവീസ്
നടത്തുന്ന ബസ്
237:
കാലാവധി കഴിഞ്ഞിട്ടും
സർവീസ് നടത്തുന്നവ
1000:
കട്ടപ്പുറത്തായവ
(ഏകദേശ എണ്ണം)
5200:
മുൻകാലങ്ങളിൽ
സർവീസ് നടത്തിയത്
വായ്പ ഭാരമാവില്ല
ആദ്യ രണ്ടു വർഷം തുക അടയ്ക്കേണ്ടതില്ല. തുടർന്ന് സർക്കാർ ഗ്രാന്റിൽ നിന്നു ഈ തുക തിരിച്ചടയ്ക്കും. സർക്കാർ നൽകുന്ന പ്രതിമാസ ധനസഹായം 50 കോടി രൂപയാണ്. ഇതിൽ നിന്ന് പ്രതിമാസം 7 കോടി കിഫ്ബിക്കു പോകും.
നിലവിൽ ബാങ്ക് കൺസോർഷ്യത്തിന് 2985 കോടി രൂപ അടച്ചു തീർക്കാനുണ്ട്. പ്രതിമാസം 31 കോടി തിരിച്ചടവായി ബാങ്ക് കൺസോർഷ്യത്തിനു പോകുന്നുണ്ട്. കൂടുതൽ കട ബാദ്ധ്യത വരുത്താനാകില്ലെന്ന് കെ.എസ്.ആർ.ടി.സി സർക്കാരിനെ അറിയിച്ചിരുന്നു.
''പുതിയ ബസുകൾ കെ.എസ്.ആർ.ടി.സിക്കും സ്വിഫ്ടിനുമായി നൽകും. വിശദാംശങ്ങൾ ധനമന്ത്രിയുമായി ചർച്ചചെയ്യും.
- ആന്റണി രാജു,
ഗതാഗതമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |