ന്യൂഡൽഹി: ജനന - മരണ വിവരങ്ങൾ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിന്റെ ഭാഗമായി പാർലമെന്റിൽ ഉടൻ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറുടെ ഓഫീസായ 'ജനഗണ ഭവൻ' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൗരന്മാരുടെ രജിസ്റ്റർ, വോട്ടർ പട്ടിക, ഗുണഭോക്തൃ പദ്ധതികൾ പ്രയോജനപ്പെടുത്തുന്ന ആളുകളുടെ പട്ടിക എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിന് ജനന - മരണ രജിസ്ട്രേഷൻ പ്രധാനമാണെന്ന് അമിത് ഷാ പറഞ്ഞു. ജനന - മരണ സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ പ്രത്യേക രീതിയിൽ സൂക്ഷിച്ച് വച്ചാൽ വികസനപ്രവർത്തനങ്ങൾ കൃത്യമായ രീതിയിൽ വിഭാവനം ചെയ്യാൻ കഴിയും.
ജനന - മരണ വിവരങ്ങൾ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിലൂടെ ഒരു വ്യക്തിയ്ക്ക് 18 വയസാകുമ്പോൾ അയാളുടെ പേര് സ്വയമേ വോട്ടർ പട്ടികയിൽ ചേർക്കപ്പെടും. അതുപോലെ തന്നെ വ്യക്തി മരണപ്പെട്ട വിവരം ഇലക്ഷൻ കമ്മീഷന് ലഭിക്കുകയും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുകയും ചെയ്യുന്നു.
ഡിജിറ്റലും കൃത്യവുമായ സെൻസസ് വിവരങ്ങൾ ഉപയോഗപ്പെടുത്തിയാൽ വ്യത്യസ്ത തലങ്ങളിൽ നേട്ടമുണ്ടാകാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സെൻസസ് ഡാറ്റ അടിസ്ഥാനമാക്കിയുള്ള വികസന പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുമ്പോൾ ദരിദ്രരിലേയ്ക്കും വികസന പദ്ധതികൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയുമെന്നും അമിത് ഷാ വ്യക്തമാക്കി. മുൻകാല സെൻസസുകൾ ഉപയോഗിച്ച് വികസന പദ്ധതികൾ ആസൂത്രണം ചെയ്യാൻ കഴിയില്ലെന്നും അതിൽ ആവശ്യമായ ഡാറ്റകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ജനഗണ ഭവൻ ഉദ്ഘാടനത്തിനൊപ്പം ജനനവും മരണവും രജിസ്റ്റർ ചെയ്യാനുള്ള വെബ് പോർട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു. അടുത്ത സെൻസസ് ഇലക്ട്രോണിക് ഫോർമാറ്റിൽ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാൾ മറ്റെവിടെയെങ്കിലും നിന്ന് സർവേ നടത്താൻ ശ്രമിച്ചാലോ ഏതെങ്കിലും ഉദ്യോഗസ്ഥൻ അഴിമതി കാണിച്ചാലോ ഈ സംവിധാനം ദേശീയ-സംസ്ഥാന തലങ്ങളിൽ അലേർട്ടുകൾ അയയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |