കൊച്ചി: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി ആരും പ്രവേശിക്കുന്നില്ലെന്ന് വനംവകുപ്പിലെ പെരിയാർ വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഉറപ്പാക്കണമെന്നും പൊന്നമ്പലമേട്ടിൽ തത്സമയ നിരീക്ഷണത്തിന് ക്യാമറ സ്ഥാപിക്കുന്ന കാര്യത്തിൽ ഒരാഴ്‌ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി. പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയതു സംബന്ധിച്ച് സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മൂഴിയാർ പൊലീസ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി മേൽനോട്ടം വഹിക്കുന്ന പത്തനംതിട്ട എസ്.പി അറിയിക്കണം. അനധികൃത പ്രവേശനം തടയാൻ സ്വീകരിച്ച നടപടികൾ വനം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും വിശദീകരിക്കണം.
പൊന്നമ്പലമേട് ഉൾപ്പെട്ട ശബരിമല പ്രത്യേക സുരക്ഷാമേഖലയാണെന്നും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കു പോലും പ്രവേശനത്തിന് നിയന്ത്രണമുണ്ടെന്നും സർക്കാർ വിശദീകരിച്ചു. സംഭവത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനും തത്സമയ നിരീക്ഷണം ഏർപ്പെടുത്തുന്ന കാര്യത്തിൽ വിശദീകരണം നൽകാൻ സംസ്ഥാന സർക്കാരും സമയം തേടി. ഹർജി രണ്ടാഴ്‌ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |