കൊച്ചി: കോടികൾ മുടക്കി ആധുനികവത്കരിച്ചിട്ടും പച്ചാളം ശ്മശാനത്തിന്റെ കാലക്കേട് ഒഴിയുന്നില്ല. ആറു വർഷം മുമ്പ് പുതിക്കി പണിത് ശാന്തി കവാടമെന്ന് പേരും നൽകി. എൽ.പി.ജി ഗ്യാസ് ചേമ്പറോടു കൂടിയാണ് ശ്മശാനം പുനർനിർമ്മിച്ചത്. ഇതോടൊപ്പം സൗന്ദര്യവത്കരണ പ്രവർത്തനങ്ങളും നടത്തി. ടൈൽസ് പാകി തറ വൃത്തിയാക്കി. ചെടികൾ വച്ചുപിടിപ്പിച്ചു. അനുശോചന യോഗം ചേരാനും പൂജാകർമ്മങ്ങൾ ചെയ്യാനും സാധനങ്ങൾ സൂക്ഷിക്കുന്നതിനുമായി പുതിയ കെട്ടിടം നിർമ്മിച്ചു. ചെറിയ ആംബുലൻസുകൾക്ക് ശ്മശാനത്തിലേക്ക് പ്രവേശിക്കാൻ വഴിയൊരുക്കി.
ഹൈബി ഈഡൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ശ്മശാനം ആധുനികവത്കരിച്ചത്. എന്നാൽ ഒരു വർഷത്തോളം ഗ്യാസ് ചേംബർ പ്രവർത്തിപ്പിച്ചുവെങ്കിലും കരാറുകാരൻ മാറിയതോടെ പ്രവർത്തനങ്ങൾ താളം തെറ്റി. അധികം വൈകാതെ ഗ്യാസ് ചേംബർ അടച്ചുപൂട്ടി. ജനറേറ്റർ തുരുമ്പെടുത്തു. കൊവിഡ് മരണകാലത്ത് പോലും ഗ്യാസ് ക്രിമിറ്റോറിയം ഉപയോഗിക്കാൻ അധികൃതർ മിനക്കെട്ടില്ല. ഗ്യാസ് ചേംബർ പ്രവർത്തിക്കുന്നുണ്ടോയെന്ന് ചോദിച്ചാൽ കോർപ്പറേഷൻ അധികൃതർ ഇപ്പോൾ കൈമലർത്തും.
ശ്മശാനത്തോട് ചേർന്ന് അങ്കണവാടി ആരംഭിക്കാൻ അടുത്തകാലത്ത് നീക്കമുണ്ടായെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് കോർപ്പറേഷൻ അധികൃതർ ആ തീരുമാനത്തിൽ നിന്നു പിൻമാറി.
* ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ
പ്രയോജനങ്ങൾ
പരിസ്ഥിതി സൗഹാർദ്ദം
സമയലാഭം. വിറകു ഉപയോഗിച്ച് ദഹിപ്പിക്കുന്നതിന് മൂന്നര മണിക്കൂർ വേണ്ട സ്ഥാനത്ത് ഒന്നര മണിക്കൂർ കൊണ്ട് ഗ്യാസ് ചേമ്പറിൽ മൃതദേഹം ദഹിപ്പിക്കാം.
അനാസ്ഥയുടെ ഫലം
നാല് ഫർണസുള്ള പച്ചാളം ശ്മശാനത്തിലാണ് നഗരത്തിൽ ഏറ്റവും കൂടുതൽ സംസ്‌കാരങ്ങൾ നടക്കുന്നത്. കരാർ കൃത്യമായി പുതുക്കുന്നതല്ലാതെ കോർപ്പറേഷൻ അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല. അനുശോചനയോഗം ചേരാൻ മുറിയുണ്ടെങ്കിലും പൂട്ടിക്കിടക്കുകയാണ്. വിറകും ചിരട്ടയും സൂക്ഷിക്കാനുള്ള ഇടമാണത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളാൻ ശ്മശാനത്തിന്റെ പരിസരം ഉപയോഗിക്കുന്നതായും പരാതിയുണ്ട്.
പച്ചാളം ശ്മശാനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് മുൻ ഭരണസമിതിയുടെ കാലത്ത് ഒട്ടേറെ പരാതികൾ ഉണ്ടായിരുന്നു. വിജിലൻസും ഓഡിറ്റ് വിഭാഗവും ഇക്കാര്യത്തിൽ കോർപ്പറേഷനെ കുറ്റപ്പെടുത്തിയിരുന്നു.
ടെൻഡർ പോലുമില്ലാതെയായിരുന്നു പ്രവർത്തനം. ശ്മശാന നടത്തിപ്പിൽനിന്ന് കോർപ്പറേഷന് വരുമാനമൊന്നും കിട്ടാത്ത നിലയായിരുന്നു. തുടർന്ന് ശ്മശാന നടത്തിപ്പിന് പുതിയ നിയമാവലി ഉണ്ടാക്കിയാണ് നാലു വർഷം മുമ്പ് വീണ്ടും ടെൻഡർ വിളിച്ചത്. ഇതനുസരിച്ച് കോർപ്പറേഷന് പ്രതിമാസം 12,000 രൂപ ശ്മശാനം നടത്തിപ്പുകാരൻ നൽകണം. വിറകിൽ ദഹിപ്പിക്കാൻ 2000 രൂപയും ഗ്യാസിന് 2500 രൂപയും നിരക്കും നിശ്ചയിച്ചു.
പച്ചാളം ശ്മശാനത്തിന്റെ നിലവിലെ പ്രവർത്തനത്തിൽ കടുത്ത നിരാശയുണ്ട്. ഗ്യാസ് ക്രിമിറ്റേറിയത്തിന് വേണ്ടി മാത്രം 30 ലക്ഷം രൂപ ചെലവഴിച്ചു. ഇതിൽ സംസ്‌കരിക്കണമെന്ന് നിർബന്ധം പിടിക്കുന്ന ബന്ധുക്കളുണ്ടെന്ന് അറിയാം. ഗ്യാസ് ചേമ്പർ തകരാറിലാണെന്ന പ്രചരണത്തിൽ സംശയമുണ്ട്. ഇനി അഥവാ അങ്ങനെയാണെങ്കിലും മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് കോർപ്പറേഷന് അറ്റകുറ്റ പ്പണികൾ നടത്താം. എന്നാൽ ആ വിധത്തിലുള്ള യാതൊരു ശ്രമങ്ങളും നടക്കുന്നില്ല.
ഹൈബി ഈഡൻ എം.പി
പച്ചാളം ശ്മശാനത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികളെ കുറിച്ച് അന്വേഷണം നടത്തും
ടി.കെ. അഷ്റഫ്
ചെയർമാൻ
കോർപ്പറേഷൻ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |