തിരുവനന്തപുരം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തി എസ്.എഫ്.ഐ നേതാവിനെ തിരുകിക്കയറ്റിയ കേസിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ പൊലീസ് പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു. എസ്.ഐ ശ്രീനാഥിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ പരിശോധന രാത്രിവരെ നീണ്ടു. പ്രിൻസിപ്പൽ ഓഫീസ്, അഡ്‌മിനിസ്ട്രേഷൻ വിഭാഗം എന്നിവിടങ്ങളിലെ രേഖകളാണ് പരിശോധിച്ചത്. പ്രിൻസിപ്പൽ ഇൻ- ചാർജ്ജ് എൻ.കെ.നിഷാദിന്റെ മൊഴിയെടുത്തു.
പരാതിക്കാരനായ കേരള സർവകലാശാലാ രജിസ്ട്രാർ ഡോ.അനിൽകുമാറിന്റെ മൊഴി പൊലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ-ഇൻ-ചാർജായിരുന്ന ഡോ. ജി.ജെ. ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും തട്ടിപ്പ് കാട്ടിയ വിദ്യാർത്ഥി വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി (യു.യു.സി) വിജയിച്ച അനഘയ്ക്ക് പകരം എസ്.എഫ്.ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി എ.വിശാഖിനെ ഉൾപ്പെടുത്തിയായിരുന്നു തിരിമറി.
അതിനിടെ, യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ ഹാജർ, പരീക്ഷാവിജയം എന്നിവയുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ കേരള സർവകലാശാല വീഴ്ചവരുത്തിയതായി വ്യക്തമായി. പ്രിൻസിപ്പൽമാർക്കയച്ച ചോദ്യാവലിയിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി. സുപ്രീംകോടതി അംഗീകരിച്ച ലിംഗ്‌ദോ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോളേജുകളിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. മത്സരിക്കുന്നവർക്ക് കുറഞ്ഞത് 75% ഹാജർ ഉണ്ടായിരിക്കണം. മുൻ സെമസ്റ്റർ പരീക്ഷകളെല്ലാം വിജയിച്ചിരിക്കണം. പ്രായപരിധി 22ആണ്. മതിയായ ഹാജരില്ലാത്തവരും പരീക്ഷകൾ വിജയിക്കാത്തവരും തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് വാഴ്സിറ്റി വിവരങ്ങൾ ശേഖരിക്കാത്തതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |