ന്യൂഡൽഹി: തീഹാർ ജയിലിലെ കുളിമുറിയിൽ തെന്നിവീണ് പരിക്കേറ്റതിനെ തുടർന്ന് ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു. ശ്വസിക്കാൻ ബുദ്ധിമുട്ടുളളതിനാൽ ഓക്‌സിജൻ സഹായം നൽകുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവ് ഇന്നലെ രാവിലെ ആറ് മണിക്കാണ് ജയിൽ ക്ലിനിക്കിലെ കുളിമുറിയിൽ തെന്നി വീണത്. ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്ന സത്യേന്ദർ ജെയ്‌നിന് വീഴ്‌ചയെ തുടർന്ന് പുറംവേദനയും, കാലിനും, തോളിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഉടൻ ദീൻദയാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ദ്ധ ചികിൽസയ്‌ക്കായി പിന്നീട് ലോക് നായക് (എൽ.എൻ.ജെ.പി) ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്‌ച ജയിലിനുളളിലെ കുളിമുറിയിൽ വീണതിനെ തുടർന്ന് സത്യേന്ദർ ജെയിനിനെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകിയിരുന്നു. ജയിലിലേക്ക് മടങ്ങിയ ജെയിൻ വീണ്ടും വീഴുകയായിരുന്നു. 2022 മേയ് മുതൽ സത്യേന്ദർ ജെയിൻ ജയിലിലാണ്. അറസ്റ്റിലായ ശേഷം ശരീരഭാരം 35 കിലോ കുറഞ്ഞെന്ന് ആം ആദ്മി പാർട്ടി ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതി ഇന്ന് സത്യേന്ദർ ജെയ്ന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ്. ജെയ്ൻ അസ്ഥിപഞ്ജരമായി മാറിയെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി കോടതിയെ അറിയിച്ചിരുന്നു.
വിമർശിച്ച് കേജ്‌രിവാൾ
ഒരു നല്ല മനുഷ്യനെ കൊല്ലാനാണ് ഏകാധിപതിയുടെ ശ്രമമെന്ന് സത്യേന്ദർ ജെയ്ന്റെ വാർത്ത പങ്കുവച്ചുക്കൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വീറ്ര് ചെയ്‌തു. എല്ലാവരെയും തീർത്തുക്കളയണമെന്ന ചിന്തയാണ് ഏകാധിപതിക്കുളളത്. ദൈവം ഇതെല്ലാം കാണുന്നുണ്ട്. ദൈവം നീതി നൽകും. സത്യേന്ദർ ജെയ്ന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും, ഈ ദുർഘട കാലഘട്ടം മറികടക്കാനുളള ശക്തി ദൈവം അദ്ദേഹത്തിന് നൽകട്ടെയെന്നും അരവിന്ദ് കേജ്‌രിവാൾ കൂട്ടിച്ചേർത്തു.
ശരീരഭാരം കുറഞ്ഞത് നല്ലതെന്ന് ബി.ജെ.പി
സത്യേന്ദർ ജെയിന്റെ ശരീരഭാരം കുറഞ്ഞത് നല്ലകാര്യമെന്ന് ബി.ജെ.പി പ്രതികരിച്ചു. അറസ്റ്റിന് മുൻപ് ശരീരഭാരം അധികമായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ വിശ്വാസപ്രകാരം ഒരു നേരം ഭക്ഷണം കഴിക്കുന്നതാണ് ഭാരം കുറയാൻ കാരണമെന്നും ബി.ജെ.പി. നേതാവ് വിജേന്ദർ ഗുപ്‌ത പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |