കോഴിക്കോട്: ഒളവണ്ണയിലെ റെസ്‌റ്റോറന്റ് ഉടമ തിരൂർ സ്വദേശി സിദ്ദിഖ്(58) കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ്‌നാട്ടിൽ പിടിയിലായ ഫർഹാനയുടെ സഹോദരൻ ഷുക്കൂറിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. സിദ്ദിഖിന്റെ കൊലയിൽ പങ്കുള്ള ഹോട്ടൽ ജീവനക്കാരനായിരുന്ന ഷിബിലിയെയും സുഹൃത്തായ ഫർഹാനയെയും തമിഴ്‌നാട്ടിൽ നിന്നും ഇന്നലെ പിടികൂടിയിരുന്നു. ഫർഹാനയെ ചൊവ്വാഴ്‌ച മുതൽ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ ചെർപ്പുളശേരി പൊലീസിൽ ബുധനാഴ്‌ച പരാതി നൽകിയതായാണ് വിവരം.
അതേസമയം ഫർഹാനയ്‌ക്കൊപ്പം പിടിയിലായ ഹോട്ടൽ ജീവനക്കാരൻ ഷിബിലി ഹോട്ടലിൽ ജോലി ചെയ്‌തത് 15 ദിവസം മാത്രമാണെന്ന് കൂടെ ജോലി ചെയ്‌ത യൂസഫ് പറഞ്ഞു. പെരുമാറ്റ ദൂഷ്യം കാരണം വ്യാഴാഴ്‌ചയോടെ ഷിബിലിയെ പുറത്താക്കി. ഇതിന് മുൻപ് മുഴുവൻ ശമ്പളവും നൽകിയിരുന്നതായി യൂസഫ് അറിയിച്ചു. ഇതിന്‌ശേഷമാണ് സിദ്ദിഖിനെ കാണാതായത്.
കൊല്ലപ്പെട്ട സിദ്ദിഖ് സാധാരണയായി ഒരാഴ്‌ചയോളം വീട്ടിൽനിന്നും വിട്ടുനിൽക്കുക പതിവുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 18ന് ഫോൺ സ്വിച്ചോഫാകുകയും അതേദിവസം തന്നെ തുടർച്ചയായി വിവിധ ഇടങ്ങളിലെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിച്ചതായി മകന്റെ ഫോണിൽ സന്ദേശമെത്തി. ഇതോടെയാണ് സംശയം തോന്നി പൊലീസിൽ പരാതി നൽകിയതെന്ന് സിദ്ദിഖിന്റെ മകൻ ഷഹദ് അറിയിച്ചു.
ആദ്യം എടിഎമ്മിൽ നിന്നും നല്ലൊരു തുക പിൻവലിച്ചതായും പിന്നീട് പ്രതിദിനം പിൻവലിക്കാവുന്നതിന്റെ പരമാവധി തുക പിൻവലിച്ചതായി കണ്ടെത്തിയതോടെ 22ന് പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് ഷഹദ് പറഞ്ഞു. ഗൂഗിൾ പേ വഴിയും പണം പിൻവലിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ചാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ അഗളിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പങ്കുള്ള ഷിബിലി ചെർപ്പുളശേരി സ്വദേശിയാണ് . ഇവരെ ചെന്നൈയിൽ വച്ച് തമിഴ്നാട് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മലപ്പുറത്തേക്ക് എത്തിക്കും.പ്രതികൾ കഴിഞ്ഞദിവസം മുതൽ ഒളിവിൽ ആയിരുന്നു. ഷിബിലിന് 22 ഉം ഫർഹാനയ്ക്ക് 18 വയസുമാണ് പ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |