തിരുവനന്തപുരം: ഡോ വന്ദനാദാസിന്റെ കൊലപാതകത്തിൽ സംസ്ഥാന പൊലീസിന് വീഴ്ച സംഭവിച്ചതായി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ. വന്ദനാ ദാസ് നേരിട്ട ആക്രമണം സമയോചിതമായി പ്രതിരോധിക്കാൻ അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കായില്ലെന്ന് അവർ വിമർശിച്ചു. പൊലീസ് ഇടപെടലിൽ പ്രശ്നങ്ങളുണ്ട്. അക്രമിയെ പിടികൂടാനായി ആരും ശ്രമിച്ചില്ല എന്നും രേഖാ ശർമ്മ കുറ്റപ്പെടുത്തി.
വന്ദനയെ രക്ഷിക്കാൻ സംഭവസ്ഥലത്തുണ്ടായ ആരുടെ ഭാഗത്ത് നിന്നും ഒരു ശ്രമവുമുണ്ടായില്ല. ഡോക്ടറെ ആക്രമിച്ച സന്ദീപിന് പരിക്കേറ്റിട്ടും തടയാൻ നാല് പേർക്കായില്ല. രക്ഷപ്പടുത്തണമെന്ന് വന്ദന അഭ്യർത്ഥിച്ചിട്ടും ആരും രക്ഷയ്ക്കെത്തിയില്ല. അവർ പറഞ്ഞു. ആക്രമിക്കപ്പെട്ട ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകാതെ ദൂരെയുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി മാറ്റിയത് ആരുടെ തീരുമാനമായിരുന്നു എന്നും രേഖാ ശർമ്മ ചോദിച്ചു. ഡോ വന്ദനാ ദാസിന്റെ മരണത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തുമായി കൂടിക്കാഴ്ച നടത്തുമെന്നും അവർ അറിയിച്ചു. അതേസമയം പൊലീസ് അന്വേഷണത്തിൽ വന്ദനയുടെ മാതാപിതാക്കൾക്ക് അതൃപ്തിയുള്ളതായും അവർ സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നതായും രേഖാ ശർമ്മ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |