ബംഗളുരു: കർണാടക മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായി 24 മന്ത്രിമാർ ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാർ അടക്കം കർണാടക സർക്കാരിലെ ആകെ പ്രാതിനിദ്ധ്യം 34 ആകും. ബിജെപി വിട്ട് കൂറുമാറി എത്തി തിരഞ്ഞെടുപ്പിൽ വിജയിച്ച ലക്ഷ്മൺ സാവധിയ്ക്കും മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർക്കും മന്ത്രിസഭയിൽ സ്ഥാനമില്ല. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഷെട്ടർക്ക് എംഎൽസി പദവി നൽകിയ ശേഷമേ മന്ത്രി പദവി നൽകാനാകൂ എന്നതിനാലാണ് ഒഴിവാക്കിയത് എന്നാണ് വിവരം. ഡി കെ ശിവകുമാറിന്റെ ശക്തനായ അനുയായിയായ എൻ എ ഹാരിസിനും മന്ത്രി പദവി ലഭിച്ചില്ല.
ലക്ഷ്മി ഹെബ്ബാൾക്കറാണ് സിദ്ധരാമയ്യ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി. ശനിയാഴ്ച്ച 11.30ന് രാജ് ഭവനിൽ വെച്ചു നടക്കുന്ന സത്യപ്രതിജ്ഞാ ച ടങ്ങിന് ശേഷം വകുപ്പ് വിഭജനമുണ്ടാകുമെന്നാണ് വിവരം. അതേസമയം കർണാടകയിലെ കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തിരക്കിട്ട ചർച്ചകൾ ഡൽഹിയിൽ അരങ്ങേറിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്തി ഡി.കെ ശിവകുമാർ, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എന്നിവരുമായി ചർച്ചകൾ നടത്തി. ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയും ചർച്ചകളിൽ പങ്കെടുത്തു. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും മന്ത്രിസഭയിലേയ്ക്ക് തങ്ങളുടെ അനുയായികളെ തിരുകി കയറ്റുവാൻ ശ്രമിച്ചത് കടുത്ത ഭിന്നതയ്ക്ക് കാരണമായിരുന്നു.
ആകെ 42 പേരുടെ പട്ടികയാണ് സിദ്ധരാമയ്യയും ശിവകുമാറും ചേർന്ന് കോൺഗ്രസ് നേതൃത്വത്തിന് സമർപ്പിച്ചത്. ബുധനാഴ്ച്ച ഡൽഹിയിലെത്തിയ സിദ്ധരാമയ്യയും ശിവകുമാറും രണ്ട് ദിവസങ്ങളിലായി ചർച്ച നടത്തുകയായിരുന്നു. സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും വിശ്വസ്തർ യഥാക്രമം കർണ്ണാടക ഭവനിലും ഡി.കെ സുരേഷ് എം പിയുടെയും വസതിയിൽ യോഗം ചേർന്ന് തന്ത്രങ്ങൾ മെനയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |