തൃശൂർ: അഴിമതിക്കാർക്ക് ഡോക്ടറേറ്റ് കൊടുക്കുന്ന അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
അഴിമതിയിൽ ഡോക്ടറേറ്റ് കിട്ടിയവർ ഉദ്യോഗസ്ഥർക്കിടയിലുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നതും ശരിയാണ്. ഒരു ഓഫീസിൽ ഒരാൾ കൈക്കൂലി വാങ്ങിക്കൂട്ടുമ്പോൾ മറ്റുള്ളവർ അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് തന്നെയാണ് കേരളത്തിലെ ജനങ്ങൾക്കും പറയാനുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കള്ളക്കടത്ത് കേസിൽ 100 ദിവസം ജയിലിൽ കിടന്നു. അത് മുഖ്യമന്ത്രി അറിഞ്ഞില്ലേ?
ഇപ്പോൾ ലൈഫ് മിഷൻ കേസിലും മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലാണ്. മുഖ്യമന്ത്രിയാണ് ലൈഫ് മിഷന്റെ ചെയർമാൻ. എന്നിട്ടും അഴിമതി മുഖ്യമന്ത്രി അറിഞ്ഞില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു അഴിമതിയുടെ കേന്ദ്രം. എ.ഐ ക്യാമറയിലും കെ - ഫോണിലും അഴിമതിയുടെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. ആരോപണങ്ങൾക്ക് മറുപടി പറയാതെ മൗനത്തിൽ ഒളിക്കുന്ന മുഖ്യമന്ത്രി, വില്ലേജ് ഓഫീസിലെ കൈക്കൂലിയെക്കുറിച്ച് പറയുന്നത് വിചിത്രമാണ്.
അഴിമതി വ്യക്തമാക്കുന്ന കൃത്യമായ തെളിവുകൾ കൊണ്ടുവന്നിട്ടും മറുപടി പറയാതെ ഓടി ഒളിക്കുകയാണ് മുഖ്യമന്ത്രി. മറുപടി പറഞ്ഞാൽ പിന്നെ അതിൽ നിന്ന് ഊരിപ്പോകാൻ കഴിയാത്ത തരത്തിലുള്ള തെളിവുകൾ പ്രതിപക്ഷം ഹാജരാക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |