തേനി: അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാനുള്ള പദ്ധതി പൊളിയുന്നതിന് കാരണമായ യുട്യൂബർ അറസ്റ്റിൽ. ഇന്ന് രാവിലെ തേനിയിലെ കമ്പത്തിറങ്ങിയ അരിക്കൊമ്പൻ ഏറെ പരാക്രമങ്ങൾക്കൊടുവിൽ പുളിമരത്തോട്ടത്തിന് സമീപത്തായി ശാന്തനായി നിലയുറപ്പിച്ചിരുന്നു. ഈസമയത്ത് ദൃശ്യങ്ങൾ പകർത്തുന്നതിന് രണ്ട് യുവാക്കൾ ഡ്രോൺ പറപ്പിച്ചതിനെത്തുടർന്ന് ആന വിരണ്ടോടി.
വിളറിപിടിച്ച ആന കമ്പം- കമ്പംമേട് ബൈപ്പാസിലൂടെ ഗൂഡല്ലൂർ ഭാഗത്തേയ്ക്ക് ഓടുകയായിരുന്നു. പുളിമരത്തോട്ടത്തിൽവച്ച് ആനയെ മയക്കുവെടി വയ്ക്കാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ പദ്ധതി ഇങ്ങനെയാണ് പൊളിഞ്ഞത്. തുടർന്ന് യുട്യൂബ് ചാനൽ നടത്തുന്ന യുവാക്കളിൽ ഒരാളെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കമ്പം മേഖലയിൽ അരിക്കൊമ്പൻ തുടരുന്നതിനാൽ അതീവ ജാഗ്രതാ നിർദേശമുണ്ട്. കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ലംഘിച്ച 20 പേർക്കെതിരെ കേസെടുത്തു. കമ്പംമേട്ട് റൂട്ടിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ആന നിൽക്കുന്ന പ്രദേശത്തേയ്ക്ക് ജനങ്ങൾ എത്താതിരിക്കുന്നതിന് ശക്തമായ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ നിൽക്കുന്ന പ്രദേശത്തുനിന്ന് അരിക്കൊമ്പൻ കമ്പംമേട് വനമേഖലയിലേയ്ക്ക് നീങ്ങാൻ സാദ്ധ്യതയുണ്ടെന്ന് വനംവകുപ്പ് പറയുന്നു. ആനയെ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർ പ്രദേശത്തേയ്ക്ക് പോയിട്ടുണ്ട്.
അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിറക്കിയിരിക്കുകയാണ്. ജനവാസ മേഖലയിൽ ഓടിക്കൊണ്ടിരിക്കുന്ന അരിക്കൊമ്പൻ പ്രശ്‌നക്കാരനാണെന്ന നിരീക്ഷണത്തിനൊടുവിലാണ് തീരുമാനം. ഇനിയും ജനവാസമേഖയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകുമെന്നും തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് മയക്കുവെടി വയ്ക്കാൻ ഉത്തരവിട്ടത്.
നാളെ അതിരാവിലെയാണ് അരിക്കൊമ്പൻ ദൗത്യം നടപ്പിലാക്കുന്നത്. മയക്കുവെടി വച്ചതിനുശേഷം അരിക്കൊമ്പനെ മേഘമല വെള്ള മലയിലെ വരശ്‌നാട് താഴ്‌വരയിലേക്കാണ് മാറ്റുന്നത്. മേഘമല സി സി എഫിനാണ് ദൗത്യത്തിന്റെ ചുമതല. ഡോ.കലൈവാണൻ, ഡോ.പ്രകാശ് എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. സംഘത്തിൽ മൂന്ന് കുങ്കിയാനകളും ഡോക്‌ടർമാരും സേനാവിഭാഗങ്ങളും ഉണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |