പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടികൂടുന്നതിന് ആവശ്യമായ വിവരം കൈമാറുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎ. സംഘടനയെ നിരോധിച്ചതിന് ശേഷം പിടികൂടാനാകാത്ത പ്രവർത്തകരെ കണ്ടെത്താനായി പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിൽ എൻഐഎ പോസ്റ്റർ പതിച്ചു. പ്രവർത്തകരുടെ വിവരങ്ങളും ഇനാം തുകയും അടങ്ങുന്നതാണ് പോസ്റ്റർ. മൂന്ന് മുതൽ ഏഴ് ലക്ഷം വരെ ഇനാമായി ലഭിക്കുമെന്നാണ് പോസ്റ്ററിൽ അറിയിച്ചിരിക്കുന്നത്. അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് എൻഐെയുടെ പേരിലുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് എന്നാണ് വിവരം.
കുറ്റനാട് സ്വദേശി ഷാഹുൽ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുൾ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മൻസൂർ, നെല്ലായി സ്വദേശി മുഹമ്മദലി കെ പി, പറവൂർ സ്വദേശി അബ്ദുൽ വഹാബ് പി എ കൂടാതെ പേരുവിവരങ്ങൾ രേഖപ്പെടുത്താത്ത മറ്റൊരു പ്രവർത്തകൻ എന്നിവരെ കണ്ടെത്തുന്നതിനാണ് എൻഐഎ പ്രതിഫലത്തോടെയുള്ള സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവർത്തകരുടെ ചിത്രത്തിനും ഇനാം തുകയ്ക്കും ഒപ്പം എൻഐഎയെ ബന്ധപ്പെടാനുള്ള നമ്പരും ഇമെയിലും അടക്കം പോസ്റ്ററിലുണ്ട്.
അതേസമയം മദ്ധ്യപ്രദേശിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി എൻഐഎ അറിയിച്ചു. സയ്യിദ് മമ്മൂർ അലി, മുഹമ്മദ് ആദിൽ ഖാൻ, മുഹമ്മദ് ഷാഹിദ് എന്നിവരാണ് സംസ്ഥാന ഭീകരവിരുദ്ധ സേനയും എൻഐഎയും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |