തിരുവനന്തപുരം: സ്പെഷ്യൽ സ്കൂളുകൾക്കുള്ള സർക്കാരിന്റെ സ്‌പെഷ്യൽ പാക്കേജ് തുക ഇനി ഗ്രേഡിംഗിന്റെ അടിസ്ഥാനത്തിലാവും നൽകുക.
സ്‌കൂളുകളെ എ,ബി,സി,ഡി ഗ്രേഡുകളായി തിരിച്ചാവും ആനുകൂല്യങ്ങൾ നൽകുക. സ്‌പെഷ്യൽ സ്‌കൂളുകളിൽ ആദ്യം പൊതുവിദ്യാഭ്യാസ ഡയറക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥർ പരിശോധന നടത്തും. ഇത് കുറ്റമറ്റതാണെന്ന് ഉറപ്പാക്കാൻ സർക്കാർ തലത്തിലും പരിശോധനകളുണ്ടാകും. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ ഗ്രേഡിംഗ്.
ബൗദ്ധിക വെല്ലുവിളികളുള്ള കുട്ടികൾക്കായി എൻ.ജി.ഒകൾ നടത്തുന്ന സ്പെഷ്യൽ സ്കൂളുകൾക്ക് സർക്കാർ പാക്കേജ് തുക നൽകാനുള്ള പുതുക്കിയ മാനദണ്ഡ പ്രകാരമാണിത്.സ്‌പെഷ്യൽ സ്‌കൂളുകളുടെ സംഘടനയും മാനേജ്‌മെന്റുകളും മന്ത്രി വി. ശിവൻകുട്ടിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (അക്കാഡമിക്) ചെയർമാനായ സമിതി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് മാനദണ്ഡങ്ങൾ പുതുക്കിയത്.
പൊതുവിദ്യാലയങ്ങളിൽ ജൂൺ 15 ന് മുമ്പായി പാക്കേജിനുള്ള അപേക്ഷ ക്ഷണിക്കും. ജൂലായ് ആദ്യ വാരത്തിൽ ഉദ്യോഗസ്ഥ പരിശോധന. വിശദ റിപ്പോർട്ട് ജൂലായ് 31 നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം. സൂക്ഷ്മ പരിശോധന നടത്തി ആഗസ്റ്റ് 15ന് സർക്കാരിന് സമർപ്പിക്കണം. ആഗസ്റ്റ് 31 നകം സർക്കാർ പരിശോധന. സെപ്തംബർ രണ്ടാം വാരത്തിനകം ഗ്രാന്റ് ഇൻ എയിഡ് കമ്മിറ്റി യോഗം ചേരും.
സെപ്തംബർ അവസാനം തുക റിലീസ് ചെയ്യാൻ അനുമതി നൽകും. സ്റ്റാഫിന് 5 മാസത്തേക്കുള്ള ഓണറേറിയം നൽകും. ബാക്കി തുക ഗഡുക്കളായി തിരിച്ച് ഒന്നാം ഗഡു ഇതോടൊപ്പം അനുവദിക്കും. ആദ്യ ഗഡു പൂർണമായി ചെലവാക്കിയതിന്റെ റിപ്പോർട്ട് സമർപ്പിക്കുന്ന സ്ഥാപനത്തിന് മാത്രമേ അടുത്ത ഗഡു അനുവദിക്കൂ.
സ്‌പെഷ്യൽ പാക്കേജ് വിതരണം കാര്യക്ഷമമാകാനും സുതാര്യമാകാനും പുതിയ മാർഗരേഖ പ്രയോജനം ചെയ്യും
മന്ത്രി വി. ശിവൻകുട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |