ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ അഭിമാനമായ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 96 വർഷം പഴക്കമുള്ള നിലവിലെ ബ്രിട്ടീഷ് നിർമ്മിതി ഇതോടെ ചരിത്ര സ്മാരകമാവും. ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവുമായ ചടങ്ങാണ് ഒരുക്കിയിട്ടുള്ളത്.
അതേസമയം,രാഷ്ട്രപതിയെ ഉദ്ഘാടകയാക്കാത്തതിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിക്കാനാണ് കോൺഗ്രസ് ഉൾപ്പെടെ വിവിധ പാർട്ടികളുടെ തീരുമാനം.
പാർലമെന്റിൽ സ്ഥാപിക്കാനുള്ള ചെങ്കോൽ തഞ്ചാവൂർ തിരുവാടുതുറൈ മഠത്തിലെ പുരോഹിതർ പൂജകൾക്ക് ശേഷം ഇന്നലെ രാത്രി പ്രധാനമന്ത്രിക്ക് കൈമാറി. മോദിയുടെ വസതിയിലെത്തിയാണ് കൈമാറിയത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും പങ്കെടുത്തു. അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി 1947 ഓഗസ്റ്റ് 14ന് അർദ്ധരാത്രി ജവഹർലാൽ നെഹ്‌റു മൗണ്ട് ബാറ്റൻ പ്രഭുവിൽനിന്ന് ഏറ്റുവാങ്ങിയതാണ് ചെങ്കോൽ.
മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം പ്രത്യേകം അലങ്കരിച്ച പന്തലിൽ ഇന്ന് രാവിലെ 7.30ന് മഹാപൂജയോടെ ചടങ്ങുകൾക്ക് തുടക്കമാവും. സർവ്വമത പ്രാർത്ഥനയുമുണ്ടാകും. 8.30 നും 9നും ഇടയിലെ ശുഭമുഹൂർത്തത്തിലാണ് സ്പീക്കറുടെ ഇരിപ്പിടത്തോടു ചേർന്ന് പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കുക. തുടർന്ന് തമിഴ്നാട് ശൈവമഠങ്ങളിലെ പുരോഹിതർ, ചെങ്കോൽ നിർമ്മിച്ച വുമ്മിടി ബങ്കാരു ജുവലേഴ്സ്, മന്ദിര നിർമ്മാണത്തിലേർപ്പെട്ടവർ എന്നിവരെ ആദരിക്കും.
ഉച്ചയ്ക്ക് 12ന് ദേശീയഗാനത്തോടെ രണ്ടാംഘട്ട പരിപാടിക്കൾ തുടങ്ങും. രണ്ട് ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനമാണ് ആദ്യം. രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവൻഷ് നാരായൺ സിംഗ് സ്വാഗതം പറയും. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങളും വായിക്കും. 75 രൂപ നാണയത്തിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനം സ്പീക്കർ ഓം ബിർള നിർവഹിക്കും. 2.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെയാണ് പരിപാടികൾക്ക് സമാപനം.
എത്തുക ഘോഷയാത്രയായി
തമിഴ്നാട്ടിൽ നിന്നുള്ള നാദസ്വര വിദ്വാൻമാരുൾപ്പെട്ട മേളക്കാർ ഘോഷയാത്രയായാണ് പ്രധാനമന്ത്രിയെ ആനയിക്കുക. ലോക്സഭ മുൻ സ്പീക്കർമാർ, രാജ്യസഭ മുൻ ചെയർമാൻമാർ, രത്തൻ ടാറ്റ ഉൾപ്പെടെ പ്രമുഖ വ്യവസായികൾ, അമിതാഭ് ബച്ചനടക്കം പ്രമുഖ സിനിമാതാരങ്ങൾ, കായിക പ്രതിഭകൾ എന്നിവർക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |