ന്യൂഡൽഹി: അമൃത് മഹോത്സവത്തിൽ ജനങ്ങൾക്കുള്ള ഉപഹാരമാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടനത്തിന്റെ രണ്ടാംഘട്ട ചടങ്ങിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മനിർഭർ ഭാരതത്തിന്റെ, സൂര്യോദയത്തിന്റെ സാക്ഷിയായി പുതിയ മന്ദിരം മാറുമെന്നും ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
'ജനാധിപത്യത്തിലെ അവിസ്‌മരണീയമായ ദിനമാണിന്ന്. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌നസാക്ഷാത്‌കാരം. സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വപ്നസാക്ഷാത്‌കാരത്തിന്റെ അടയാളം. ആധുനികതയും പാരമ്പര്യവും ചേരുന്നതാണ് പുതിയ മന്ദിരം. പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേയ്ക്ക് സഞ്ചരിക്കുകയാണ്. ഭാരതം മുന്നോട്ട് കുതിച്ചാൽ മാത്രമേ ലോകം മുന്നോട്ട് കുതിക്കുകയുള്ളൂ. ഭാരതത്തിന്റെ യാത്ര ലോകം ആദരവോടെ വീക്ഷിക്കുകയാണ്. രാജ്യം കൂടുതൽ ഉന്നതിയിലേയ്ക്ക് നീങ്ങുന്നു.
പവിത്രമായ ചെങ്കോലും പുതിയ മന്ദിരത്തിൽ സ്ഥാപിച്ചു. അധികാര കൈമാറ്റത്തിന്റെ പ്രതീകം തന്നെയാണ് ചെങ്കോൽ. പാർലമെന്റ് നടപടികൾക്ക് ചെങ്കോൽ പ്രതീകമാകും. ചെങ്കോലിന്റെ മഹത്വം വീണ്ടെടുക്കാനും സാധിച്ചു. ചെങ്കോൽ രാജ്യത്തിന് മാർഗദർശിയാകും. പഴയ മന്ദിരത്തിന് പരിമിതികൾ ഏറെയുണ്ടായിരുന്നു. പുതിയ മന്ദിരം ഓരോ ഭാരതീയന്റെയും അഭിമാനമാണ്'- പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, ഇന്ത്യൻ ജനാധിപത്യ യാത്രയിലെ സുപ്രധാന ഘട്ടമാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു സന്ദേശത്തിലൂടെ അറിയിച്ചു. ഇന്ത്യൻ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതിയ ദിനമെന്നും രാഷ്‌ട്രപതി വിശേഷിപ്പിച്ചു. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻശ് നരായൺ സിംഗ് ആണ് രാഷ്‌ട്രപതിയുടെ സന്ദേശം ചടങ്ങിൽ വായിച്ചത്. ജനാധിപത്യത്തിന്റെ പുതിയ ഏടെന്ന് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ സന്ദേശത്തിൽ വ്യക്തമാക്കി. സാക്ഷിയാകുന്നത് മഹത്വപൂർവമായ നിമിഷങ്ങൾക്കെന്ന് സ്‌പീക്കൾ ഓം ബിർള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |