തിരുവനന്തപുരം :സിൽവർ ലൈൻ പദ്ധതി പുനർവിചിന്തനം ചെയ്യണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. സിൽവർ ലൈൻ പദ്ധതി വെള്ളപ്പൊക്കം രൂക്ഷമാക്കുമെന്ന് പരിഷത്തിന്റെ വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. പരിഷത്ത് നിയോഗിച്ച വിദഗ്ദ്ധ പഠന സംഘത്തിന്റെ റിപ്പോർട്ടിൽ പദ്ധതിയുണ്ടാക്കുന്ന ഗുരുതര പാരിസ്ഥിതിക ആഘാതം സംബന്ധിച്ച വിലയിരുത്തലാണുള്ളത്. 4033 ഹെക്ടർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ പദ്ധതി സ്ഥിതി രൂക്ഷമാക്കും. ആറു ലക്ഷത്തോളം ചതുരശ്ര മീറ്റർ വാസമേഖല ഇല്ലാതാകുന്ന പദ്ധതി സംബന്ധിച്ച് സർക്കാർ പുനർവിചിന്തനം നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
എല്ലാ ജില്ലകളിലും ദുർബല മേഖലകൾക്ക് കുറുകെയാണ് സിൽവർ ലൈൻ കടന്നുപോകുന്നത്. 202. 96 കിലോ മീറ്റർ വ്യാപിച്ചു കിടക്കുന്ന വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൂടെയാണ് നിർദ്ദിഷ്ട പാത കടന്നുപോകുക. പാതയുടെ 55 ശതമാനത്തോളം വെള്ളം കയറാതിരിക്കാനുള്ള അതിരു കെട്ടുന്നതിനാൽ വർഷകാലത്ത് കിഴക്കുഭാഗം വെള്ളത്തിനടിയിലാകും. അപൂർണമായ ഡി.പി.ആർ തന്നെ പദ്ധതിയുടെ ന്യൂനതയാണ്. ഹരിത പദ്ധതി എന്ന അവകാശ വാദവും തെറ്റാണ്. മറ്റൊരു ബദൽ സാദ്ധ്യത സജീവമായുള്ളതിനാൽ പുനർവിചിന്തനം നടത്തണം.
തൃശൂരിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിന് മുന്നിൽ വച്ച റിപ്പോർട്ടിന്റെ പൂർണരൂപം ഒരാഴ്ചയ്ക്കുള്ളിൽ പരിഷത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |