കണ്ണൂർ: ഭരണഘടനാ മൂല്യങ്ങളെയും തത്വങ്ങളെയും കാറ്റിൽപ്പറത്തി ബി.ജെ.പി നടത്തിയ പാർലമെന്റ് മന്ദിര ഉദ്ഘാടന ദിനം പാർലമെന്ററി ജനാധിപത്യത്തിലെ കറുത്ത ദിവസമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.
രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിന് വിശദീകരണം നൽകാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ഗോത്രവിഭാഗത്തിൽ നിന്ന് കഷ്ടപ്പാടുകളിലൂടെ രാജ്യത്തിന്റെ പ്രഥമ പദവിയിലെത്തിയ വനിതയാണ് ദ്രൗപതി മുർമു. ബി.ജെ.പി പബ്ലിസിറ്റിക്ക് വേണ്ടി അവരെ ഉപയോഗിച്ചു. രാജ്യത്തിന്റെ പ്രഥമ വനിത ടി.വിയിലൂടെ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കാണേണ്ടിവന്നത് ദൗർഭാഗ്യകരമാണ്.
രാജ്യത്ത് ജനം കൊടിയ പട്ടിണിയിലാണ്. തൊഴിലില്ലായ്മ അതിരൂക്ഷമാണ്. ജനങ്ങളുടെ പണമാണ് ഈ മന്ദിരത്തിന് ചെലവാക്കിയത്. ആ കെട്ടിടത്തെ തീവ്രവർഗ്ഗീയതയുടെയും തൻപ്രമാണിത്വത്തിന്റെയും വേദിയാക്കിയ മോദി, ബി.ജെ.പിയുടെ പാർട്ടി ഓഫീസല്ല ഉദ്ഘാടനം ചെയ്തതെന്ന് വിസ്മരിക്കരുത്.
സവർക്കറുടെ ജന്മദിനം മന്ദിര ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തത് സവർണ്ണ വർഗ്ഗീയ അജണ്ടയാണ്. ഗാന്ധിജിയും നെഹ്രുവും ഡോ. ബി.ആർ. അംബേദ്കറും ഉൾപ്പെടെയുള്ള മഹാരഥന്മാരുടെ ഓർമ്മദിനങ്ങൾ എന്തുകൊണ്ട് തിരഞ്ഞെടുത്തില്ല? രാഹുൽ ഗാന്ധി ഇല്ലാത്തതു കൊണ്ടാണ് കോൺഗ്രസ് ചടങ്ങ് ബഹിഷ്കരിച്ചതെന്ന ബി.ജെ.പി വാദം ബാലിശമാണ്. സി.പി.എം, ടി.ആർ.എസ്, തൃണമുൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ചടങ്ങ് ബഹിഷ്കരിച്ചത് അക്കാരണം കൊണ്ടാണോയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.
ഭരണഘടനയെ വഞ്ചിച്ച
ദിവസം: ബിനോയ് വിശ്വം
തൃശൂർ: പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിനം ഭരണഘടനയെ വഞ്ചിച്ച ദിനമായി മാറിയെന്ന് ബിനോയ് വിശ്വം എം.പി. എ.ഐ.വൈ.എഫ് സേവ് ഇന്ത്യ മാർച്ച് ജാഥകളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങളെ തള്ളിക്കളഞ്ഞ കൊടുംചതിയാണ് നടന്നത്. ബ്രാഹ്മണ്യത്തിന്റെ തുരുമ്പിച്ച ആശയങ്ങൾക്ക് മുന്നിലാണ് പ്രധാനമന്ത്രി സ്രഷ്ടാംഗം പ്രണമിച്ചത്. ബ്രാഹ്മണ്യക്കോയ്മക്ക് ഇഷ്ടമില്ലാത്തതിനാലാണ് രാഷ്ട്രപതിയെ ഒഴിവാക്കിയത്. ഉദ്ഘാടനച്ചടങ്ങിൽ ബ്രിട്ടീഷുകാരോട് മാപ്പിരന്ന സവർക്കറെയാണ് ബി.ജെ.പി ഓർത്തതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ, പ്രസിഡന്റ് എൻ.അരുൺ എന്നിവർ നയിച്ച മേഖലാ ജാഥകളാണ് തൃശൂരിൽ സംഗമിച്ചത്. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടിവ് അംഗങ്ങളായ കെ.പി.രാജേന്ദ്രൻ, സി.എൻ.ജയദേവൻ, രാജാജി മാത്യു തോമസ്, ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, എ.ഐ.വൈ.എഫ് ദേശീയ സെക്രട്ടറി ആർ.തിരുമലൈ, പി.ബാലചന്ദ്രൻ എം.എൽ.എ, വയലാർ ശരത്ചന്ദ്രവർമ്മ തുടങ്ങിയവർ പങ്കെടുത്തു.
രാജ്യത്തിന്റെ ബഹുസ്വരത തകർക്കാൻ ശ്രമം:എം.എ.ബേബി
തിരുവനന്തപുരം: രാജ്യത്തിന്റെ ബഹുസ്വരത തകർക്കാനുള്ള ശ്രമങ്ങൾ സാമാന്യ യുക്തിയായി പ്രചരിപ്പിക്കപ്പെടുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. കേരള എൻ.ജി.ഒ യൂണിയന്റെ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികൃതചേഷ്ടകൾ കാണിച്ച് സ്വയംചരിത്രത്തിന്റെ ഭാഗമാകാൻ കുറുക്കുവഴി നോക്കുകയാണ് രാജ്യത്തെ പ്രധാനമന്ത്രി. പ്രഥമ പൗരനായ രാഷ്ട്രപതിയെ അവഹേളിക്കുന്നു. മതവിശ്വാസികൾ വർഗീയതക്കെതിരായ പോരാട്ടത്തിൽ പങ്കെടുത്ത് രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കണമെന്നും ബേബി പറഞ്ഞു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സന്ദീപാനന്ദഗിരി എഴുത്തുകാരനും വയലാർ അവാർഡ് ജേതാവുമായ കെ.വി.മോഹൻകുമാർ, ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ, യൂണിയൻ സംസ്ഥാന സെക്രട്ടറി പി.സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഭാരത സംസ്കാരം ഉയർത്തിപ്പിടിക്കുന്നതും മഹത്തായ ജനാധിപത്യബോധത്തിന്റെ പ്രതീകവുമായ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
പാർലമെന്റ് മന്ദിര ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽ നിന്നു കുത്തുന്നവരാണെന്ന് തെളിയിച്ചു. ജനാധിപത്യത്തോടും ഭരണഘടനയോടും കോൺഗ്രസും സി.പി.എമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പുലർത്തുന്ന സമീപനത്തിന്റെ അവസാനത്തെ ഉദാഹരണമാണിത്. തമിഴ്നാട്ടിലെ സന്യാസിമാർ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാൻ നെഹ്രുവിന് കൊടുത്ത ചെങ്കോൽ മോദി സ്ഥാപിച്ചതിനെ കോൺഗ്രസ് എതിർക്കുന്നത് രാജ്യത്തിന്റെ പാരമ്പര്യത്തോടുള്ള നിഷേധാത്മക നിലപാടാണ്. പുതിയ പാർലമെന്റ് പൂർണമായും ഇന്ത്യൻ നിർമ്മിതമാണെന്നത് ഭാരതീയർക്ക് അഭിമാനിക്കാവുന്നതാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |