തൃക്കാക്കര: അങ്കണവാടിക്ക് സമീപം നഗരസഭാ മാലിന്യം കുഴിച്ചുമൂടി. വെളളിയാഴ്ച അർദ്ധരാത്രി തെങ്ങോട് വനിത വ്യവസായ പാർക്കിന് സമീപത്തെ 78-ാം നമ്പർ അങ്കണവാടിക്ക് സമീപം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് വലിയ കുഴികളെടുത്ത് കുഴിച്ച് മൂടിയത്.
പ്രദേശമാകെ രൂക്ഷമായ ദുർഗന്ധം പ്രദേശമാകെ പടർന്നതിനെത്തുടർന്ന് പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്. മാലിന്യ നിക്ഷേപത്തിനായി കുഴിച്ച കുഴിയിൽ ഒരു ലോഡ് മാലിന്യം തള്ളി മടങ്ങുന്നതിനിടെ പ്രദേശവാസികൾ ലോറി തടഞ്ഞു. വാർഡ് കൗൺസിലറെ പോലും അറിയിക്കാതെയായിരുന്നു നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നടപടി.തുടർന്ന് ഇന്നലെ രാവിലെ വീണ്ടും എത്തിയ നഗരസഭയുടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം വാർഡ് കൗൺസിലർ കെ.എൻ ജയകുമാരിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ തടഞ്ഞത് ചെറിയ തോതിൽ സംഘർഷം സൃഷ്ടിച്ചു.മാലിന്യം കുഴിച്ച് മൂടിയതിനെ തുടർന്നുണ്ടായ ദുർഗന്ധം മൂലം സമീപത്തെ അങ്കണവാടി ഇന്നലെ പ്രവർത്തിച്ചില്ല. മാലിന്യം നിക്ഷേപിച്ച കുഴി മൂടിക്കുകയും,പരിസരമാകെ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ശുചികരിച്ച ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.
മെയ് 22 ന് ചേർന്ന സർവ്വകക്ഷി യോഗത്തിൽ നഗരസഭയിലെ കുന്നു കൂടിയ മാലിന്യങ്ങൾ അടുത്ത 15 ദിവസത്തേക്ക് നാല് സ്ഥലങ്ങൾ കണ്ടത്തി കുഴിച്ച് മൂടാൻ തീരുമാനിച്ചത്. അങ്കണവാടിയോട് ചേർന്ന് കുഴിയെടുത്ത് മാലിന്യം മൂടിയത് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ വീഴ്ചയാണന്നും വ്യവസായ പാർക്കിൽ ജനങ്ങളെ ബാധിക്കാത്ത രീതിയിൽ വേണമായിരുന്നു മാലിന്യ സംസ്ക്കരണമെന്നും വാർഡ് കൗൺസിലർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |