കാസർകോട്: 25 വർഷം മുമ്പ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിയെ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തിന്റെ നിർദ്ദേശപ്രകാരം മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു. ഉപ്പള മണിമുണ്ടയിലെ ഉസ്മാൻ പുഴക്കര (59) ആണ് അറസ്റ്റിലായത്.
25 വർഷം മുമ്പ് തളിപ്പറമ്പ് ടൗണിൽ നടന്നു പോവുകയായിരുന്ന യുവതിയുടെ സ്വർണമാല കവർന്ന കേസിലെ പ്രതിയാണ് ഉസ്മാൻ. അന്നത്തെ തളിപ്പറമ്പ് എസ്.ഐ സദാനന്ദനും സംഘവും പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ഉസ്മാനു വേണ്ടി തളിപ്പറമ്പ് പൊലീസ് കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും കേരളത്തിന്റെ വിവിധ ജില്ലകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
അതിനിടെ പിടികിട്ടാപ്പുള്ളികളുടെ രേഖകൾ പരിശോധിച്ച് കേസ് മരവിപ്പിക്കാൻ കോടതിയിൽ അപേക്ഷ നൽകുന്നതിനിടെയാണ് കുമ്പള, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളിൽ ജോലി ചെയ്ത് മുൻ പരിചയമുള്ള ടി.പി. രഞ്ജിത്ത് ഉസ്മാനെ കണ്ടെത്താൻ രഹസ്യാന്വേഷണം നടത്തിയത്. പ്രതി കിദമ്പാടിയിലെ വീട്ടിലുള്ളതായി വിവരം ലഭിക്കുകയും പ്രതിയെ അറസ്റ്റുചെയ്യാൻ മഞ്ചേശ്വരം പൊലീസിന് നിർദ്ദേശം നൽകുകയുമായിരുന്നു. ഇത്രയും കാലം ഒളിവിൽ കഴിഞ്ഞ പ്രതി കർണാടകയിലും കേരളത്തിലും പല സ്ഥലത്തായി ഹോട്ടൽ ജോലി ചെയ്ത് വരികയായിരുന്നു. ഏതാനു മാസം മുമ്പ് ഉപ്പള കൈക്കമ്പയിലെ ഹോട്ടലിൽ ജോലി ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മഞ്ചേശ്വരം പൊലീസ് തളിപ്പറമ്പ് പൊലീസിന് കൈമാറിയ പ്രതിയെ കോടതി റിമാണ്ട്ൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |