പാലക്കാട്: പ്ളസ് ടൂ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. പാലക്കാട് അലനല്ലൂർ പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പ്ളസ് ടൂ പരീക്ഷാ ഫലത്തിൽ അമൃത തൃപ്തയല്ലായിരുന്നു എന്നാണ് വിവരം. പ്രതീക്ഷിച്ചയത്ര വിജയം കൈവരിക്കാനാകാത്തതിന്റെ മനോവിഷമത്തിലായിരുന്നു കുട്ടി എന്നാണ് ബന്ധുക്കൾ അറിയിക്കുന്നത്. എന്നാൽ മരണകാരണം എന്താണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം അലർജിയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്ളസ് ടൂ വിദ്യാർത്ഥിനി ഡിസ്ചാർജ് ചെയ്ത് വീട്ടിലേയ്ക്ക് മടങ്ങവേ മരിച്ചിരുന്നു. ആറ്റിങ്ങൽ പിരപ്പൻകോട്ടുകോണം സ്വദേശിയായ മീനാക്ഷി(18) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മുക്കുപണ്ടം ധരിച്ചത് മൂലമുണ്ടായ അലർജിയ്ക്കാണ് മീനാക്ഷി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ഈ മാസം 17 മുതൽ 27 വരെ ചികിത്സയിൽ തുടർന്നു.
ഇന്നലെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേയ്ക്ക് മടങ്ങുന്ന വഴി ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉള്ളൂരിൽ വെച്ച് ഛർദ്ദിച്ചതിനെ തുടർന്ന് മീനാക്ഷിയെ തിരികെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വൈകുന്നേരം നാലരയോടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. ചികിത്സാ പിഴവുണ്ടെന്ന് ബന്ധുക്കൾ ഉന്നയിച്ചതോടെ ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |