റിയാദ്: തീവ്രവാദ പ്രവർത്തനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ബഹ്റൈനികളെ സൗദി അറേബ്യ വധിച്ചു. സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ട വിവരമാണിത്. ഈ മാസം ഇത് ഒൻപതാമത്തെ സംഭവമാണ്. ജാഫർ സുൽത്താൻ, സാദിഖ് താമർ എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാൽ ബഹ്‌റൈൻ അധികാരികളിൽ നിന്ന് ഒരു അറിയിപ്പും ഇത് വരെ ഉണ്ടായിട്ടില്ല.
സൗദി അറേബ്യയുടെയും ബഹ്‌റൈന്റെയും സുരക്ഷയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തീവ്രവാദ സംഘടനകളുടെ ക്യാമ്പുകളിൽ ഇരുവരും പങ്കെടുത്തിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സ്‌ഫോടക വസ്തുക്കൾ കടത്തിക്കൊണ്ട് സൗദി അറേബ്യയിലെ ഭീകരരെ ഇരുവരും സഹായിച്ചിരുന്നുവെന്നും മന്ത്രാലയം പറഞ്ഞു. എന്നാൽ ഏത് തീവ്രവാദ സംഘടനകളിൽ ഇരുവരും പ്രവർത്തിക്കുന്നതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. സൗദിയിൽ ഈ വർഷം 40ലധികം വധശിക്ഷകൾ നടന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2022ൽ 147 പേരെയാണ് വധിച്ചത്. അതിൽ 81 പേരും തീവ്രവാദം ആരോപിക്കപ്പെട്ടവരാണ്. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് സുൽത്താനും താമറും 2015 മേയ് എട്ടിന് സൗദി അറേബ്യയിൽ അറസ്റ്റിലായിരുന്നു. 2021 ഒക്ടോബറിൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. 2015ൽ സൽമാൻ രാജാവ് അധികാരത്തിൽ വന്നതിന് ശേഷം 1000ലധികം
വധശിക്ഷകൾ നടപ്പാക്കിയതായി റിപ്രീവും യൂറോപ്യൻ സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സും പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഒരുവർഷത്തിന് മുമ്പ് സൗദി അറേബ്യ കൂട്ടവധശിക്ഷ നടപ്പാക്കിയിരുന്നു. ഒരു ദിവസം കൊണ്ട് 81 പേരെയാണ് തൂക്കി കൊന്നത്. കൊലപാതകം, തീവ്രവാദ പ്രവർത്തനം തുടങ്ങിയവ ആരോപിച്ച് ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷ നടപ്പാക്കലായിരുന്നു അത്.
81 പേരിൽ 73 പേർ സൗദി പൗരന്മാരും ഏഴ് പേർ യമനികളും ഒരാൾ സിറിയൻ പൗരനുമാണ്. സൗദി അറേബ്യയിൽ ഇസ്‌ലാമിക് സ്റ്റേറ്റ്, അൽഖാഇദ എന്നീ ഭീകര സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചതിനും കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയതിനും 81 പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2016ലും സൗദിയിൽ കൂട്ട വധശിക്ഷ നടപ്പാക്കിയിരുന്നു. പ്രതിപക്ഷ നേതാവായ ഷിയ പുരോഹിതൻ ഉൾപ്പെടെ 47 പേരെയാണ് അന്ന് സൗദി ഭരണകൂടം വധശിക്ഷയ്ക്ക് വിധേയമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |