ന്യൂഡൽഹി: സമാധാനശ്രമവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച മുതൽ മണിപ്പൂരിൽ തങ്ങുകയാണെങ്കിലും വംശീയ കലാപം ശമിക്കുന്നില്ല.ഇന്നലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ വഖാൻപായ് മേഖലയിൽ ഒരാൾ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി ഇംഫാലിലും കാക്ചിംഗ് ജില്ലയിലുമുണ്ടായ സംഘർഷത്തിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടിരുന്നു.
മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഇതുവരെ എഴുപതിലേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് സൂചന. പതിനായിരക്കണക്കിന് ആൾക്കാർ പലായനം ചെയ്യാനും ഇടയായി.അമിത് ഷായും മുഖ്യമന്ത്രി ബീരേൻ സിംഗുമായി നടത്തിയ ചർച്ചയിൽകൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നൽകാൻ തീരുമാനിച്ചു. നഷ്ടപരിഹാര തുക കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യമായി വഹിക്കും.
സംഘർഷത്തിലായ കുകി- മെയ്തി വിഭാഗങ്ങളിലെ പ്രമുഖരുമായി അമിത് ഷാ ചർച്ച തുടരുകയാണ്. മെയ്തി സമുദായത്തെ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണ് കുകി വിഭാഗത്തെ പ്രകോപിപ്പിച്ചത്.
സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാനും മണിപ്പൂരിലെത്തിയിട്ടുണ്ട്. വിഘടന വാദ പ്രവർത്തനമല്ലെന്നും രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികൾ നേരിടാൻ സംസ്ഥാന സർക്കാരിനെ സഹായിക്കുകയാണ് സൈന്യം ചെയ്യുന്നത്. സ്ഥിതി സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നും അനിൽ ചൗഹാൻ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻകുമാർ ദേക എന്നിവരും അമിത് ഷായോടൊപ്പം മണിപ്പൂരിലെത്തിയിട്ടുണ്ട്.
ജുഡിഷ്യൽ അന്വേഷണം നടത്തണം: ഖാർഗെ
മണിപ്പൂരിലെ വംശീയ കലാപത്തെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിനിധിസംഘം രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന് നിവേദനം നൽകി. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായും സുപ്രീം കോടതി ജഡ്ജിയോ വിരമിച്ച ജഡ്ജിയോ നേതൃത്വം നൽകുന്ന അന്വേഷണ കമ്മീഷൻ വംശീയ കലാപത്തെ കുറിച്ച് അന്വേഷിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. പലായനം ചെയ്ത മുഴുവനാളുകളെയും മതിയായ സുരക്ഷയോടെ പുനരധിവസിപ്പിക്കണമെന്നും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |